മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് ഹിന്ദു കുടുംബങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോർട്ട്. മൊറാദാബാദിൽ ലജ്‌പത് നഗറിലെ ശിവമന്ദിർ കോളനിയിലെ 81 കുടുംബങ്ങളാണ് തങ്ങളുടെ വീടുകളും സ്വത്തുക്കളും വിൽക്കാനുണ്ടെന്ന് കാട്ടി വീടിനുമുന്നിൽ പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.
അന്യ സമുദായക്കാരായ അയൽവാസികളുടെ ഉപദ്രവം സഹിക്കാനാവാതെയാണ് കുടുംബങ്ങൾ കോളനിയിൽ നിന്ന് കുടിയൊഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാംസാഹാരത്തിന്റെ അവശിഷ്ടങ്ങൾ വീടിനുമുന്നിലേക്ക് വലിച്ചെറിയുന്നതും വീടുകൾക്ക് മുന്നിൽ വച്ച് ഇറച്ചിവെട്ടുന്നതും പതിവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗുണ്ടകളുടെ ശല്യവും ഉണ്ടത്രേ. അന്യ സമുദായക്കാർക്ക് കിട്ടുന്ന വിലയ്ക്ക് വീടുവിറ്റാണ് പലരും സ്ഥലം വിടുന്നത്.
എന്നാൽ റിപ്പോർട്ടുകളിൽ വാസ്തവം ഇല്ലെന്നാണ് പൊലീസ് ഭാഷ്യം. ചിലർ വീടുവിറ്റു എന്നത് ശരിതന്നെയാണ്. എന്നാൽ അതിന് പറയുന്ന കാരണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. പലരും വീടുവിറ്റത് മാർക്കറ്റ് വിലയെക്കാൾ കൂടിയ വിലയ്ക്കാണെന്നും പൊലീസ് വ്യക്തമാക്കി.
വ്യാജ പ്രസ്താവനകളിലൂട സാമുദിയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |