ടോക്യോ: ഇന്ത്യൻ ബോക്സിംഗ് താരം ലവ്ലീനയ്ക്ക് വനിതകളുടെ വെൽട്ടർ വെയിറ്റ് 64 - 69 കിലോ വിഭാഗത്തിൽ വെങ്കലം. സെമിയിൽ തുർക്കിയുടെ ബുസാനസ് സുർമനെല്ലിയോടാണ് ലവ്ലീന പരാജയപ്പെട്ടത്. മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തിൽ 0 -5 നാണ് ലവ്ലീന അടിയറവ് പറഞ്ഞത്. തുർക്കി താരം മൂന്ന് റൗണ്ടിലും സമ്പൂർണ ആധിപത്യം ലവ്ലീനയ്ക്ക് മേൽ ചെലുത്തിയിരുന്നു.
സെമിയിൽ വീണുപോയെങ്കിലും അസാമിൽ നിന്നുള്ള 23കാരിയുടെ തിളക്കം മങ്ങുന്നില്ല. ഒളിമ്പിക്സ് ബോക്സിംഗിൽ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ലവ്ലീന. ഒൻപതുപേരുമായി ടോക്യോയിലെത്തിയ ഇന്ത്യൻ ബോക്സിംഗ് സംഘത്തിലെ ഏകമെഡലാണ് ലവ്‌ലിന. ഇതിഹാസതാരം മേരികോം പ്രീ ക്വാർട്ടറിൽ നാടകീയമായി തോൽവി വഴങ്ങിയിരുന്നു. പൂജാറാണിയും സതീഷ് കുമാറും ക്വാർട്ടറിന്റെ കടമ്പയിൽത്തട്ടി വീണിരുന്നു.
ആദ്യ മത്സരത്തിൽ ജർമ്മനിയുടെ നാദീൻ അപെറ്റ്സിനെ 3-2ന് ഇടിച്ചിട്ടാണ് ടോക്യോയിൽ ലവ്‌ലിന വരവറിയിച്ചത്. ക്വാർട്ടറിൽ ചെെനീസ് തായ് പേയ്‌യുടെ ചെൻ നിയെൻ ചിന്നിനെ 4-1ന് കീഴടക്കിയതോടെ മെഡലുറപ്പിച്ച് സെമിയിലെത്തി. വിജേന്ദർ കുമാറും എം സി മേരികോമുമാണ് ഇതിന് മുമ്പ് ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |