കോഴിക്കോട് : എത്ര സ്ത്രീ വിരോധിയാണെന്ന് പറഞ്ഞാലും സിന്ധുവിന്റെ കെണിയിൽപ്പെട്ടാൽ പിന്നെ രക്ഷയില്ല. ആളോ, തരമോ ഒന്നും സിന്ധുവിന് പ്രശ്നമല്ല. ഫോൺ നമ്പർ കൈക്കലാക്കി സിന്ധുവിളിച്ചാൽ, ഏത് കൊമ്പനും വീഴും. ബിസിനസുകാർ, പ്രവാസികൾ തുടങ്ങി പണക്കൊഴുപ്പുള്ളവരെ ഉന്നംവച്ചാണ് സിന്ധുവിന്റെ വിളിയെന്ന് മാത്രം. ഭർത്താവെന്ന് പറയപ്പെടുന്ന ഒരാളുമായി കാരപ്പറമ്പിലെ ഫ്‌ളാറ്റിൽ താമസിച്ചുവരുന്നതിനിടെയാണ് സിന്ധു, ക്രിമിനൽ സംഘങ്ങളുടെ കൈയിലകപ്പെട്ടത്. ഭർത്താവെന്ന് പറയപ്പെടുന്നയാൾ ക്രിമിനൽ കേസ് പ്രതിയാണെന്നും പൊലീസ് പറയുന്നു.
കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 59 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സിന്ധു അറസ്റ്റിലായതോടെ സമാനനിലയിൽ നിരവധി പേർ തട്ടിപ്പിനിരയായ വിവരം പുറത്തുവരുന്നുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പരാതി നൽകാൻ പലരും തയ്യാറാകുന്നില്ലെന്ന് മാത്രം. പ്രവാസി വ്യവസായിയിൽ നിന്ന് പണവും സ്വർണമാലയും കാറും തട്ടിയെടുത്ത കേസിലാണ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സിന്ധുവിനെയും (46) കൂട്ടാളികളായ പെരുമണ്ണ സ്വദേശി കെ.ഷനൂബ്(39), ഫാറൂഖ് കോളേജ് സ്വദേശി എം.ശരത്കുമാർ(27) എന്നിവരെയും കഴിഞ്ഞദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പലതവണകളായി പ്രവാസി വ്യവസായിൽ നിന്ന് പണം തട്ടിയ സംഘം ഇദ്ദേഹം പണം തിരിച്ചുചോദിച്ചതോടെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. ഇതിനുപുറമേ നഗ്നചിത്രങ്ങളെടുത്തും പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പ്രവാസി വ്യവസായി പൊലീസിൽ പരാതി നൽകിയത്.
വ്യവസായിയെ കുടുക്കിയത്
പാർട്ണർ ഷിപ്പ് വാഗ്ദാനം ചെയ്ത്
പ്രവാസി വ്യവസായിയുമായി ഫോണിലൂടെയാണ് സിന്ധു ആദ്യം ബന്ധം സ്ഥാപിച്ചത്. നാട്ടിൽ ഹോട്ടൽ ബിസിനസും ബ്യൂട്ടിപാർലറും ഉണ്ടെന്ന് സിന്ധു ഇദ്ദേഹത്തോട് പറഞ്ഞു. പണം നൽകിയാൽ വ്യാപാരസ്ഥാപനങ്ങളിൽ പങ്കാളിയാക്കാമെന്നും സിന്ധു വാഗ്ദാനം നൽകി. ഇത് വിശ്വസിച്ച പ്രവാസി വ്യവസായി പലതവണകളായി ലക്ഷക്കണക്കിന് രൂപ നൽകി. എന്നാൽ, സിന്ധുവിന് നാട്ടിൽ ഒരു ബിസിനസ് സ്ഥാപനവും ഉണ്ടായിരുന്നില്ല. പലതവണകളായി പണം കൈപ്പറ്റിയ സിന്ധു, ലാഭവിഹിതമെന്ന് പറഞ്ഞ് മൂന്ന് മാസം 50,000 രൂപവീതം വ്യവസായിക്ക് നൽകുകയും ചെയ്തു. കൂടുതൽ വിശ്വാസം നേടിയെടുക്കാനാണ് അങ്ങനെ ചെയ്തത്. ഇതിനുശേഷവും ബിസിനസ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് കൂടുതൽ തുക വാങ്ങിയെടുക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ലാഭവിഹിതമായി പണമൊന്നും നൽകിയതുമില്ല.
ഗൾഫിലുള്ള വ്യവസായി നാട്ടിലെത്തിയാൽ വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഇദ്ദേഹം നാട്ടിലെത്തിയതോടെ സിന്ധു ഒളിച്ചുകളി തുടങ്ങി. എത്രയുംവേഗം കരാർ ഒപ്പിടണമെന്നും അല്ലെങ്കിൽ പണം തിരികെത്തരണമെന്നും വ്യവസായി കടുപ്പിച്ച് പറഞ്ഞതോടെ കാരപ്പറമ്പിലെ തന്റെ ഫ്‌ളാറ്റിലേക്ക് സിന്ധു അദ്ദേഹത്തെ വിളിച്ചുവരുത്തി. ഈ സമയം കേസിലെ മറ്റുപ്രതികളായ യുവാക്കളും അവിടെ ഉണ്ടായിരുന്നു.
ഫ്‌ളാറ്റിലെത്തിയ വ്യവസായിയെ പ്രതികൾ മർദ്ദിച്ചവശനാക്കുകയും നഗ്നനാക്കുകയും ചെയ്തു. കിടപ്പുമുറിയിലെത്തിച്ച് സിന്ധുവിനൊപ്പം നിർത്തി ഫോട്ടോയും വീഡിയോയും എടുത്തു. പൊലീസിൽ പരാതി നൽകിയാൽ ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വ്യവസായിയുടെ സ്വർണമാലയും സംഘം കവർന്നു. ഇതോടെ ഭയന്നുപോയ വ്യവസായി പിന്നീട് പണം തിരികെ ചോദിച്ചതേയില്ല. വ്യവസായിയുടെ ഭയം മുതലെടുത്ത പ്രതികൾ ഈ സംഭവത്തിന് ശേഷവും കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹം പൊലീസിനെ സമീപിച്ചത്.
പണം മോഹിച്ചെത്തി
വലയിൽ വീണു
വ്യവസായി പൊലീസിൽ പരാതി നൽകിയത് അറിയാതെ ഭീഷണി തുടർന്ന സിന്ധുവിനെയും കൂട്ടാളികളെയും തന്ത്രപരമായി കുടുക്കാൻ പൊലീസ് തീരുമാനിച്ചു. പൊലീസിന്റെ നിർദേശാനുസരണം ആവശ്യപ്പെട്ട പണം നൽകാമെന്ന് വ്യവസായി ഉറപ്പ് നൽകിയതോടെ അത് കൈപ്പറ്റാനായി സിന്ധു എത്തിയപ്പോൾ കാത്ത് നിന്ന പൊലീസ് സംഘം അവരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായ ഷനൂബിനെയും ശരത്തിനെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂവരെയും റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഹണിട്രാപ്പ്, മാല പൊട്ടിക്കൽ കേസുകളിൽ ഇവർക്ക് പങ്കുണ്ട്. തട്ടിപ്പിനിരയായവരുടെ കൂടുതൽ പരാതികൾ ലഭിച്ചാലുടൻ സിന്ധുവിനെയും സംഘത്തെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |