ബീജിംഗ്: ചൈനയിലെ തിയാൻജിൻ നഗരത്തിലെ ഫോറിൻ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നറിയിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു വിദ്യാർത്ഥി അറസ്റ്റിലായെന്നും അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. അതേസമയം, കുറ്റവാളി ഏതുരാജ്യക്കാരനാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ബിഹാറിലെ ഗയ സ്വദേശിയായ വിദ്യാർത്ഥി അമൻ നഗ്‌സെനിനെ(20) ജൂലായ് 29നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസ് അഡ്മിസ്‌ട്രേഷൻ വിദ്യാർത്ഥിയായിരുന്നു അമൻ. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ജൂലായ് 30, 31 തീയതികളിൽ ചൈനീസ് അധികൃതർ കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ബീജിംഗിലെ ഇന്ത്യൻ എംബസിയെ അറിയിച്ചുവെന്നും എംബസിയുമായുള്ള ആശയവിനിമയം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കേസിൽ തുടരന്വേഷണം ചൈന തന്നെ നടത്തുമെന്നും അമന്റെ പോസ്റ്റ്മോർട്ടം ചൊവ്വാഴ്ച പൂർത്തിയായെന്നും അധികൃതർ അറിയിച്ചു.
മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുവേണ്ട നടപടികൾക്കായും അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനുമായി എംബസി അധികൃതർ തിയാൻജിനിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |