ബംഗളൂരു: പുതുമുഖങ്ങളെ അണിനിരത്തി കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭ വികസിപ്പിച്ചു. 29 മന്ത്രിമാർ ഇന്നലെ ഉച്ചയ്ക്ക് 2.15ന് രാജ്ഭവനിൽ ഗവർണർ താവർചന്ദ് ഗെലോട്ട് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌തു. ഇക്കുറി ഉപമുഖ്യമന്ത്രി ഇല്ല. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.എസ്. വിജയേന്ദ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രിമാരുടെ നാല് ഒഴിവുകൾ കൂടിയുണ്ട്.
ബി. ജെ. പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഉപമുഖ്യമന്ത്രി പദവി റദ്ദാക്കിയതെന്ന് ബൊമ്മൈ വ്യക്തമാക്കി. യെദിയൂരപ്പ മന്ത്രിസഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. കൂറുമാറ്റക്കാർക്കിടയിൽ നിന്ന് 10 പേർ പുതിയ മന്ത്രിസഭയിലുണ്ട്.
അനുഭവ സമ്പത്തിന്റെയും പുത്തൻ കരുത്തിന്റെയും കൂട്ടായ്‌മയാണ് പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
പുതിയ സർക്കാരിൽ ഒ.ബി.സി, വൊക്കലിഗ ഏഴു വീതവും ലിംഗായത്ത് എട്ടും എസ്.സി മൂന്നും എസ്.ടി ഒന്നും ബ്രാഹ്മണർ രണ്ടും മന്ത്രിമാരാണുള്ളത്. ഒരു വനിതാ മന്ത്രിയുമുണ്ട്. ജൂലായ് 28ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ബൊമ്മൈ പ്രധാനമന്ത്രിയുമായും ഉന്നതനേതൃത്വവുമായും മന്ത്രിസഭ വിപുലീകരണം ചർച്ച ചെയ്‌തിരുന്നു.
ഗോമാതാവിന്റെ നാമത്തിൽ...
വ്യത്യസ്തമായി സത്യപ്രതിജ്ഞ
ദൈവനാമത്തിന് പകരം ഗോമാതാവിന്റെയും ദേവിയുടെയും കർഷകരുടെയും പേരിൽ വരെ സത്യപ്രതിജ്ഞ ചെയ്ത് കർണാടക മന്ത്രിമാർ 'വ്യത്യസ്തരായി.'
മൃഗസംരക്ഷണ വകുപ്പ് മുൻമന്ത്രി പ്രഭു ചൗഹാനാണ് ഗോമാതാവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. വിജയനഗര വിരൂപാക്ഷയുടെയും അമ്മയുടെയും ഭുവനേശ്വരി ദേവിയുടെയും (കർണാടകയിൽ ആരാധിക്കുന്ന ഒരു ദേവത) പേരിലായിരുന്നു ആനന്ദ് സിംഗ് സത്യവാചകം ചൊല്ലിയത്. ലിംഗായത്ത് നേതാവും ബിൽഗിയിൽനിന്നുള്ള എം.എൽ.എയുമായ മുരുഗേഷ് നിരാണി, കർഷകരുടെയും ദൈവത്തിന്റെയും പേരിൽ സത്യപ്രതിജ്ഞ ചൊല്ലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |