നോട്ടിംഗ്‌ഹാം: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരമായ ഒന്നാം ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റിൽ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ളണ്ടിന് കാലിടറി. ജസ്‌പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടെയും നേതൃത്വത്തിലുളള ഇന്ത്യൻ പേസ് ബൗളിംഗിന് മുന്നിൽ അധികം പിടിച്ചു നിൽക്കാൻ അവർക്കായില്ല.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇംഗ്ളണ്ട് 65.4 ഓവറുകളിൽ 183ന് എല്ലാവരും പുറത്തായി. മത്സരം ആരംഭിച്ച് ആദ്യ ഓവറിൽ അഞ്ചാം പന്തിൽ ഓപ്പണർ റോറി ബേൺസിനെ (0) ഇംഗ്ളണ്ടിന് നഷ്‌ടമായി. വിക്കറ്റിന് മുന്നിൽ ബേൺസിനെ കുരുക്കിയത് ബുമ്ര. തുടർന്ന് ഡോം സിബിലിയും സാക് ക്രോളിയും കരുതലോടെ കളിച്ചു തുടങ്ങി. പക്ഷെ സ്‌കോർ 42ലെത്തിയപ്പോൾ ക്രോളി (27)പുറത്ത്. മുഹമ്മദ് സിറാജിന്റെ പന്തിൽ കീപ്പർ ഋഷഭ് പന്ത് പിടിച്ചാണ് ക്രോളിയെ പുറത്താക്കിയത്.
തുടർന്ന് എത്തിയ നായകൻ ജോ റൂട്ട് മികച്ച രീതിയിൽ ഇന്ത്യൻ ബൗളർമാരെ നേരിട്ടു. എന്നാൽ ഇതിനിടെ സിബിലി(18)യും പുറത്തായി. തുടർന്ന് ബെയർസ്‌ട്രോയുമായി ചേർന്ന് 72 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സ്‌കോർ 138ൽ നിൽക്കെ ബെയർസ്‌ട്രോ(29) പുറത്ത്, പിന്നാലെ ഡാൻ ലോറൻസും ജോസ് ബട്‌ലറും റണ്ണൊന്നും നേടാതെ പുറത്ത്. ഇന്ന് അർദ്ധ സെഞ്ചുറി (64) നേടിയ റൂട്ടിന് 155ൽ സ്‌കോർ നിൽക്കെ കാലിടറി. തുടർന്ന് സാം കറൻ(37 പന്തിൽ 27) ഭേദപ്പെട്ട രീതിയിൽ കളിച്ചെങ്കിലും സ്‌റ്റുവർട്ട് ബ്രോഡ്(4) ജെയിംസ് ആന്റേഴ്‌സൺ(1) എന്നിവർ പുറത്തായതോടെ 183ന് ഇംഗ്ളണ്ട് എല്ലാവരും പുറത്തായി.
ഇന്ത്യയ്‌ക്ക് വേണ്ടി ബുമ്ര 46 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി 28 റൺസ് നൽകി മൂന്ന് വിക്കറ്റും, ശാർദ്ദുൽ ധാക്കൂർ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും സിറാജ് 48 റൺസ് നൽകി ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കരുതലോടെയാണ് ബാറ്റ് വീശിയത്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 21 റൺസ് ഇന്ത്യ നേടി. ഓപ്പണർമാർ കെ.എൽ രാഹുൽ (9), രോഹിത് ശർമ്മ(9) എന്നിവർ ക്രീസിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |