മുംബയ്: നീലച്ചിത്രങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയവെ, അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടി ഗഹന വസിഷ്ഠ് (വന്ദന തിവാരി) പ്രതിഷേധസൂചകമായി ഇൻസ്റ്റാഗ്രാം ലൈവിൽ പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ടു.
''ഞാൻ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങൾ പോൺ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാൽ ചിലയാളുകൾ പോൺ ആണെന്ന് പറയും. കാപട്യമാണത്.'' ഗഹന പോസ്റ്റിൽ കുറിച്ചു. കുന്ദ്ര നിർമ്മിച്ചത് പോൺ അല്ല, മറിച്ച് ഇറോട്ടികയാണെന്ന (കാമകല) വാദം ശരിവച്ചാണ് ഗഹനയുടെ നീക്കം.
അറസ്റ്റ് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് മുംബയ് പൊലീസ് ആവശ്യപ്പെട്ടിരുന്നതായി ഗഹന വെളിപ്പെടുത്തിയിരുന്നു. വ്യവസായിയായ രാജ് കുന്ദ്രയ്ക്കും നിർമാതാവ് ഏക്ത കപൂറിനുമെതിരെ മൊഴി നൽകാനും നിർബന്ധിച്ചുവെന്ന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗഹന ആരോപിച്ചു.
നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ടെ രണ്ട് കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഗഹനയെ ഫെബ്രുവരിയിലാണ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിനു മുമ്പ് സംസാരിച്ചപ്പോഴാണ് പൊലീസ് സംഘം 15 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതെന്ന് ഗഹന പറഞ്ഞു. പണം നൽകിയാൽ അറസ്റ്റ് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതുകൊണ്ട് കൈക്കൂലി നൽകാൻ വിസമ്മതിച്ചു.
നാല് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഇപ്പോൾ മൂന്നാമതൊരു കേസിൽക്കൂടി പ്രതി ചേർത്തിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴാണ് രാജ് കുന്ദ്രയുടെയും ഏക്ത കപൂറിന്റെയും പേര് പറയാൻ പൊലീസ് നിർബന്ധിച്ചതെന്ന് ഗഹന പറയുന്നു. അതിനും വഴങ്ങിയില്ല. ഹോട്‌ഷോട്ട് എന്ന ആപ്പ് വഴി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതിന് രാജ് കുന്ദ്ര നിർമിച്ച ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതായി ഗഹന സമ്മതിച്ചു. എന്നാൽ, അവയെ നീലച്ചിത്രമെന്ന് വിശേഷിപ്പിക്കാനാവില്ല. രാജ് കുന്ദ്ര നിർബന്ധിച്ച് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കുകയായിരുന്നു എന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാവരും സ്വമേധയാ ആണ് അഭിനയിക്കുന്നതെന്നുമാണ് ഗഹനയുടെ വാദം.
മുംബയിലെ ഒരു മോഡൽ നൽകിയ പരാതിയിലാണ് ഗഹനയ്‌ക്കെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. വൻകിട നിർമാതാക്കളുടെ സിനിമയിൽ അവസരം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീലച്ചിത്രത്തിൽ അഭിനയിപ്പിച്ചു എന്നാണ് മാൽവനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മോഡൽ പറയുന്നത്. ഗഹനയ്ക്ക് പുറമേ രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ നാല് ചലച്ചിത്ര നിർമാതാക്കളും കേസിൽ പ്രതികളാണ്.
മുൻകൂർ ജാമ്യം തേടി
ഈ കേസിൽ മൊഴി നൽകാനെത്തണമെന്നാവശ്യപ്പെട്ട് ഗഹനയ്ക്ക് ക്രൈം ബ്രാഞ്ച് സമൻസ് അയച്ചിരുന്നെങ്കിലും അവർ ഹാജരായിട്ടില്ല. പുതിയ കേസിൽ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് മൊഴി നൽകാൻ എത്താതിരുന്നതെന്നും മുൻകൂർ ജാമ്യത്തിന് കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഗഹന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |