കോഴഞ്ചേരി : കോഴഞ്ചേരി വലിയ പാലവും കൈവരിയും ആത്മഹത്യാ മുനമ്പാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇവിടെ നിന്ന് ആറു പേരാണ് പമ്പാ നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഇവിടെ നിന്ന് നദിയിലേക്ക് ചാടാൻ ശ്രമിച്ച ആളെ ഹോം ഗാർഡാണ് അനുനയിപ്പിച്ച് മടക്കിയയച്ചത്. വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ ചങ്ങനാശേരി സ്വദേശിയായ മദ്ധ്യവയസ്കനാണ് പാലത്തിന്റെ കൈവരിയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇതോടെ ആളുകൾ തടിച്ചുകൂടി. വിവരമറിഞ്ഞ് ടൗണിലുണ്ടായിരുന്ന ഹോം ഗാർഡ് അനിൽ ഓടിയെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ് ആശ്വസിപ്പിച്ച ശേഷം കോട്ടയത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറ്റിവിടുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് പാലത്തിലെ കൈവരിയിൽ നിന്ന് നദിയിലേക്ക് ചാടിയ ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം ആഞ്ഞിലിമൂട്ടിൽ കടവ് പാലം വരെ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. അതിനിടെയാണ് ഇന്നലെയും ആത്മഹത്യാശ്രമം നടന്നത്. ആത്മാഹുതി ചെയ്യാൻ കോഴഞ്ചേരി പാലം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് അതിന് തടയിടാൻ പാലത്തിന്റെ കൈവരിയിൽ ഉയരത്തിൽ വേലി നിർമ്മിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ ഇവിടെ നിന്ന് നദിയിൽ ചാടി ആത്മഹത്യ ചെയ്തത് 6 പേർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |