തണ്ണിത്തോട്: കോന്നി - തണ്ണിത്തോട് വനപാതയിലെ ആരണ്യകം ഇക്കോ ഷോപ്പിന്റെ പ്രവർത്തനം വീണ്ടുംതുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്നര വർഷമായി പ്രവർത്തനം നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇതോടെ കടയുടെ പുല്ലുമേഞ്ഞ മേൽക്കൂരയും തൂണുകളും ഇരിപ്പടങ്ങളും ചിതലരിച്ചു നശിച്ചിരുന്നു. വനസംരക്ഷണ സമിതിയുടെ ഫണ്ട് ഉപയോഗിച്ച് നാല് മാസങ്ങൾക്കു മുമ്പാണ് പുതുക്കിപ്പണിതത്. കഴിഞ്ഞയാഴ്ച യാണ് പ്രവർത്തനം തുടങ്ങിയത്. എലിമുള്ളംപ്ലാക്കലിനും തണ്ണിത്തോട് മൂഴിക്കുമിടയിലെ വനമേഖലയിൽ മറ്റു ഭക്ഷണശാലകളില്ല. അടവി ഇക്കോ ടുറിസം പദ്ധതിയുടെ ഭാഗമായി 2016 ലാണ് ആരണ്യകം ഇക്കോ ഷോപ്പ് ആരംഭിച്ചത്. എലിമുള്ളം പ്ലാക്കൽ വനസംരക്ഷണ സമിതിയിലെ പത്തു വനിതകൾ ചേർന്നാണ് നടത്തുന്നത്. ഇവർ സ്വന്തം വീടുകളിൽനിന്ന് തയ്യാറാക്കിക്കൊണ്ടുവരുന്ന വിഭവങ്ങളാണ് നൽകുന്നത് . ദീർഘദൂര കുട്ടവഞ്ചി സവാരി അവസാനിക്കുന്ന പേരുവാലിയിൽ വനിതകൾ നടത്തുന്ന ഇൗ സംരംഭം അടവിയിലെത്തുന്ന സഞ്ചാരികൾക്കു പുതിയ അനുഭവങ്ങളായിരുന്നു സമ്മാനിച്ചിരുന്നത് . സംഘത്തിലെ അഞ്ചു പേർ ചേർന്ന ഓരോ ഗ്രൂപ്പുകൾ ഒന്നിട വിട്ട ദിവസങ്ങളിലാണ് ഇവിടെ ജോലിചെയ്യുന്നത്. വനംവകുപ്പിന്റെ മേൽനോട്ടവും ഇവർക്ക് സഹായകമാകുന്നുണ്ട്. കടും പച്ചനിറത്തിലുള്ള യൂണിഫോം സംഘത്തിനുണ്ട്. വരവ് ചെലവ് കണക്കുകൾ കൂട്ടി നോക്കി മാസം തോറും പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്.
ഊണ്, ചപ്പാത്തി, ദോശ, ഇഡലി , മീൻകറി, മീൻവറുത്തത്, വെജിറ്റബിൾ കറി, ചിക്കൻ കറി, ചിക്കൻ വറുത്തത്, ബീഫ് കറി, ബീഫ് വറുത്തത്, പഴംപൊരി, ഉഴുന്നുവട, ഉള്ളിവട, കുമ്പിളപ്പം, കപ്പ, ബജി, ചായ, കാപ്പി, സംഭാരം,നാരങ്ങാവെള്ളം, സോഡാ, കുപ്പിവെള്ളം എന്നിവ ഇവിടെ നിന്ന് ലഭിക്കും. കുട്ടവഞ്ചി സാവരികേന്ദ്രത്തിലെത്തുന്നവർ കല്ലാറ്റിൽ കുളിച്ച് ഇവിടുത്തെ നാടൻ ഭക്ഷണവും കഴിച്ചായിരുന്നു മുമ്പ് മടങ്ങിയിരുന്നത്. കോന്നി, തണ്ണിത്തോട്, ചിറ്റാർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്..
അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി വനിതകൾ നടത്തുന്ന സംരംഭം
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിറുത്തിവച്ചത് ഒന്നര വർഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |