തിരുവനന്തപുരം : ടോക്യോയിൽ ഇന്ത്യൻ ഗുസ്തി താരങ്ങൾ മെഡലുറപ്പിച്ച് മുന്നേറുമ്പോൾ ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷന്റെ സെക്രട്ടറി ജനറൽ വി.എൻ പ്രസൂദ് തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലുണ്ട്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ പ്രസൂദ് ഇപ്പോൾ ടോക്യോയിൽ ടീമിനൊപ്പമുണ്ടാകേണ്ടതായിരുന്നു. എന്നാൽ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് അവസാനനിമിഷം യാത്ര ഉപേക്ഷിക്കേണ്ടിവന്നു.
ഒരു ദേശീയ കായിക ഫെഡറേഷന്റെ സെക്രട്ടറി ജനറൽ സ്ഥാനത്തുള്ള ഏക മലയാളിയാണ് പ്രസൂദ്. പരിശീലകനും മാച്ച് റഫറിയുമായി അന്താരാഷ്ട്ര രംഗത്തെ വർഷങ്ങളുടെ പരിചയസമ്പത്താണ് ഇദ്ദേഹത്തെ ഫെഡറേഷന്റെ താക്കോൽസ്ഥാനത്തെത്തിച്ചത്. 2015ലാണ് ഇദ്ദേഹം റെസ്‌ലിംഗ് ഫെഡറേഷന്റെ സെക്രട്ടറി ജനറലാകുന്നത്. തുടർന്ന് ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ലോക ചാമ്പ്യൻഷിപ്പുകളിലും നിരവധി മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. അടിസ്ഥാന സൗകര്യങ്ങളും വിദേശത്തുൾപ്പടെ പരിശീലനത്തിനും മത്സരത്തിനും വേദിയും മികച്ച പരിശീലകരെയും ഒരുക്കിയാണ് ഇന്ത്യയുടെ അഭിമാനമായി ഗുസ്തി മാറിയതെന്ന് പ്രസൂദ് പറയുന്നു. പ്രോ റെസ്‌ലിംഗ് ലീഗിലൂടെ താരങ്ങൾക്ക് സാമ്പത്തിക അടിത്തറ നൽകാനും ഫെഡറേഷന് കഴിഞ്ഞു.
ടോക്യോയിലെ ഗോദയിൽ നിന്ന് കുറഞ്ഞത് നാലു മെഡലുകൾ പ്രതീക്ഷിക്കുന്നതായി പ്രസൂദ് പറയുന്നു. ഇനി ഇറങ്ങാനുള്ള വിനേഷ് ഫോഗാട്ടിലും ബജ്റംഗ് പൂനിയയിലും സ്വർണ സ്വപ്നങ്ങളാണുള്ളതെന്നും ഇദ്ദേഹം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |