തൃശൂർ\കൊരട്ടി: കൊരട്ടിയിലും എറണാകുളം ജില്ലയിലും കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ ഇന്റർനെറ്റ് കോളുകൾ കൺവർട്ട് ചെയ്തിരുന്നത് ഗേറ്റ് വേ എന്ന ഉപകരണം വഴിയാണെന്നും ,ചൈനയിൽ നിന്നാണ് ഇത് ഇറക്കുമതി ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഒന്നര ലക്ഷം രൂപ വിലയുള്ള ഇത്തരം ഇരുന്നൂറോളം ഉപകരണങ്ങൾ കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ചു. ഇതിൽ 40 എണ്ണമാണ് കണ്ടെടുത്തത്. ഇത്തരത്തിൽ സ്ഥാപനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്നുണ്ടെന്നും, ഇതിന് രണ്ടരക്കോടി രൂപ അടച്ച് ലൈസൻസ് എടുക്കണമെന്നും പൊലീസ് പറഞ്ഞു. റെയ്ഡ് നടന്ന കേന്ദ്രങ്ങളിലൊന്നിനും ലൈസൻസില്ലായിരുന്നു.
അന്വേഷണത്തിന് ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പത്തംഗ സംഘം രൂപീകരിച്ചു. കൊരട്ടി സി.ഐ ബി.കെ. അരുൺ, അതിരപ്പിള്ളി സി.ഐ ഇ.കെ. ഷിജു, കൊടകര, പുതുക്കാട്, അതിരപ്പിള്ളി എസ്.ഐമാർ, സൈബർ സെൽ വിദഗ്ദ്ധർ എന്നിവരും ടീമിലുണ്ടാകും. അറസ്റ്റിലായ മൂന്നു പേരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ശ്രമം തുടങ്ങി. തെളിവെടുപ്പിലും, ചോദ്യം ചെയ്യലിലും കൂടുതൽ വിവരം കിട്ടുമെന്നാണ് പ്രതീക്ഷ. മുഖ്യ സൂത്രധാരൻ മലപ്പുറം സ്വദേശി സലിമിനെ പിടി കൂടിയാലേ പുതിയ കണ്ടെത്തലുകൾക്ക് സാധ്യതയുള്ളുവെന്ന് പൊലീസ് പറയുന്നു. ഇയാൾ വിദേശത്തേക്ക് കടന്നെന്നാണ് വിവരം. കൂട്ടാളി ഇബ്രാഹിമും ഒളിവിലാണ്.
റിഷാദിന് ആയുധ പരിശീലനം?
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ കേസിൽ പിടിയിലായ റിഷാദിന് വിദേശ യാത്രകൾക്കിടെ ആയുധ പരിശീലനം ലഭിച്ചെന്നത് സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പരിശോധിക്കുന്നുണ്ട്. രണ്ട് വർഷം മുമ്പായിരുന്നു യാത്രകളിലേറെയും .പിടിയിലായ ഹക്കിം, നിതിൻ, റിഷാദ് എന്നിവരും സലിമിനൊപ്പം വിദേശയാത്ര നടത്തി. എക്‌സ്‌ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് ദുബായ് കേന്ദ്രീകരിച്ച് ഇവർ ചർച്ചകളിൽ പങ്കെടുത്തിരുന്നെന്നാണ് വിവരം. സമാന്തര എക്‌സ്‌ചേഞ്ചിനുള്ള ഉപകരണമെത്തിച്ചത് സലിമാണ്. ബംഗളൂരു കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകൾ നയിച്ചിരുന്ന ഇബ്രാഹിം പുല്ലാട്ടിലുമായി ഇടപെട്ടിരുന്നതും സലിമാണ്. എറണാകുളം, തൃശൂർ ജില്ലകളിൽ 14 ഇടങ്ങളിലായി സമാന്തര എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിച്ചതായും സംശയമുണ്ട്.
സാമ്പത്തിക ഇടപാടുകൾ നടത്തിയത് സലിം
കൊരട്ടിയിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിപ്പും സാമ്പത്തിക ഇടപാടുകളുമെല്ലാം നടത്തിയത് മുഖ്യപ്രതി സലിം നേരിട്ടാണെന്ന് കൂട്ടുപ്രതികളായ റിഷാദും നിഥിനും അന്വേഷണ സംഘത്തിന് മൊഴിനൽകിയതായി വിവരം. നടത്തിപ്പിന് പിന്നിൽ പങ്കില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. എക്സ്ചേഞ്ചിന്റെ ഫോൺവിളികളുടെ വിശദാംശങ്ങളെക്കുറിച്ച് തങ്ങൾക്കൊന്നുമറിയില്ലായിരുന്നെന്നും ശമ്പളം വാങ്ങി ജോലി ചെയ്യുക മാത്രമായിരുന്നെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
സമാന്തര എക്‌സ്‌ചേഞ്ച് നടത്തിപ്പിന് ഹക്കിം, നിഥിൻ, റിഷാദ് എന്നിവരാണ് കൊരട്ടിയിൽ പിടിയിലായത്. ഇതിൽ ഹക്കിമായിരുന്നു എക്സ്ചേഞ്ചിന്റെ നടത്തിപ്പ് നയിച്ചിരുന്നത്. മലപ്പുറം സ്വദേശി സലിമുമായി ഇടപാടുകൾ നടത്തിയിരുന്നതും ഫോൺവിളികളുടെ പ്രതിഫലം കൈപ്പറ്റിയിരുന്നതും ഹക്കിം നേരിട്ടായിരുന്നെന്നും കൂട്ടുപ്രതികൾ പറഞ്ഞു. സലിം ആണ് മുറി വാടകയ്ക്കെടുത്തതും ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള മാർഗനിർദേശം നൽകിയതും. വിദേശ ഫോൺവിളികൾ നടത്തുന്നവരുമായുമൊക്കെ ഇടപെട്ടിരുന്നത് ഹക്കിം ആണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഇത്തരം ഇടപാടുകളുടെ ആസൂത്രകനെന്ന നിലയിൽ ബംഗളൂരുവിൽ അറസ്റ്റിലായ ഇബ്രാഹിം പുല്ലാട്ടിലുമായി സലിം വഴി ഹക്കിമിന് ബന്ധമുണ്ടെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |