ന്യൂഡൽഹി: ആളുകളെ ഇടിച്ചിട്ട ശേഷം വാഹനം കടന്നുകളയുന്ന കേസുകളിലെ നഷ്‌ടപരിഹാരം പത്തിരട്ടി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു. ഇടിച്ചിട്ട വാഹനം ഏതെന്ന് അറിയാത്ത കേസുകളിൽ മരിക്കുന്ന ആളുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് അരലക്ഷവും നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ഇതിനായി പ്രത്യേക മോട്ടോർ വാഹന അപകട ഫണ്ട് രൂപീകരിക്കാനും വ്യവസ്ഥയുണ്ട്.
ഇടിച്ചിട്ട വാഹനം പിടികൂടിയാൽ ഉടമയിൽ നിന്ന് മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാൽ രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം ഉറപ്പാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. തേർഡ്പാർട്ടി കവറേജിലൂടെ ഇൻഷ്വറൻസ് കമ്പനി വഴി ഒരു മാസത്തിനുള്ളിൽ നഷ്‌ടപരിഹാരം ലഭ്യമാക്കും. വാഹനത്തിന് ഇൻഷ്വറൻസ് ഇല്ലെങ്കിൽ മോട്ടോർ അപകട ക്ളെയിം ട്രൈബ്യൂണൽ വഴിയാകും നഷ്‌ടപരിഹാരം നൽകുക.
നിലവിൽ ഇടിച്ച വാഹനം നിറുത്താതെ പോകുന്ന കേസുകളിൽ മരിക്കുന്നവർക്ക് 25,000രൂപയും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 12,500 രൂപയുമാണ് നഷ്‌ടപരിഹാരം ലഭിക്കുന്നത്. അപകടമുണ്ടാക്കിയ ശേഷം വാഹനവുമായി കടന്നുകളയുന്ന കേസുകൾ രാജ്യത്ത് കൂടുന്ന സാഹചര്യത്തിലാണ് നഷ്‌ടപരിഹാരം കൂട്ടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻഗഡ്കരി അറിയിച്ചു. 2019ൽ 29,354 ആളുകൾ ഇങ്ങനെ മരിക്കുകയും 67,751ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |