ന്യൂഡൽഹി : കൊവിഡ് വ്യാപനം കുറയാത്തതിനാൽ ഒഫ് ലൈനായി ബി ടെക് പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സർവകലാശാലയുടെ തീരുമാനത്തിനെതിരേ വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു.
പാറ്റൂർ ശ്രീ ബുദ്ധ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി ഹരി കൃഷ്ണൻ.ആർ, തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റർ വിദ്യാർത്ഥി മുഹമ്മദ് ഷാഹനാദ്, തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി വിശ്വജിത്.കെ കൃഷ്ണ, കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റർ വിദ്യാർത്ഥി അൻഫാസ് എന്നിവരാണ് ഹർജിക്കാർ.അഭിഭാഷകൻ രഞ്ജിത് മാരാർ മുഖേന സമർപ്പിച്ച ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, യു.ജി.സി., എ.ഐ.സി.ടി.ഇ., സാങ്കേതിക സർവകലാശാല, എന്നിവരെയാണ് എതിർ കക്ഷികളാക്കിയത്.
കൊവിഡ് രണ്ടാം തരംഗം കേരളത്തിൽ കുറയാതെ തുടരുകയാണെന്ന് ഹർജിയിൽ പറയുന്നു. രണ്ട് മാസമായി ടി.പി.ആർ. പത്ത് ശതമാനത്തിൽ കൂടുതലാണ്.ഇതുവരെ സംസ്ഥാനത്ത് 120 എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒഫ് ലൈൻ പരീക്ഷ എഴുതാൻ കോളേജുകളിൽ എത്തുന്നത് സുരക്ഷിതമല്ല. രോഗബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരുമായ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടും.ഇതര സംസ്ഥാന വിദ്യാർത്ഥികളും കേരളത്തിൽ പഠിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് എത്തുക പ്രയാസമാണ്. ഓൺലൈൻ പരീക്ഷ നടത്താനുള്ള സോഫ്റ്റ്‌വെയർ സാങ്കേതിക സർവകലാശാല വാങ്ങിയിട്ടുണ്ടെന്നും അതിനാൽ ഓൺലൈനായി തന്നെ പരീക്ഷ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |