തിരുവനന്തപുരം:സമുദ്രമേഖലയിലെ വികസനത്തിന് കേന്ദ്രസർക്കാർ നടപ്പാക്കുന്ന ബ്ളൂ ഇക്കണോമി പദ്ധതി സംസ്ഥാനത്തിന്റെ അധികാരം കവരുന്നത് ചെറുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വി. ആർ. സുനിൽകുമാറിനെ അറിയിച്ചു.
സമുദ്രതീര വികസനം ഭരണഘടനയനുസരിച്ച് സംസ്ഥാന വിഷയമാണ്. ബ്ളൂ ഇക്കണോമിയിലെ പല വിഷയങ്ങളും അധികാരം കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതാണ്. ഇത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. മുഖ്യമന്ത്രി രണ്ടുതവണ യോഗം വിളിച്ചു. എം.പി.മാരുടെ യോഗം വിളിച്ച് ലോക്‌സഭയിൽ സംസ്ഥാന താൽപര്യം അറിയിക്കാൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ അഭിപ്രായങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ചിലത് പരിഗണിക്കപ്പെട്ടു. പുതുതായി ഉൾപ്പെടുത്തിയ പലതും സംസ്ഥാന താൽപര്യത്തിന് എതിരുമാണ്. കടലിന്റെ അവകാശം മത്സ്യമേഖലയിലെ പ്രവർത്തകർക്ക് മാത്രമാണെന്നാണ് സംസ്ഥാന നിലപാട്. ബ്ലൂ ഇക്കണോമിയിൽ ടൂറിസം, ഖനനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യപ്രജനനം നടക്കുന്ന തീരദേശത്ത് ഖനാനം മത്സ്യസമ്പത്ത് കുറയാനിടയാക്കും. അതിൽ സംസ്ഥാനത്തിന് ആശങ്കയുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റം പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാക്കും. തീരമേഖലയിൽ സമാധാനം ഇല്ലാതാക്കും.ഇതെല്ലാം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
ബ്ളു ഇക്കണോമി പദ്ധതിയിൽ പരമ്പരാഗത യാനങ്ങൾക്ക് പന്ത്രണ്ട് നോട്ടിക്കൽ മൈലിനപ്പുറം പോകാനാവില്ലെന്ന് ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ച വി.ആർ. സുനിൽകുമാർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ വൻതുക നൽകി ലൈസൻസ് എടുക്കേണ്ടിവരും. ലൈസൻസില്ലാതെ കടലിൽ ഇറങ്ങിയാൽ ഇരുപതിനായിരം രൂപ മുതൽ രണ്ടുലക്ഷം വരെ പിഴയൊടുക്കണമെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |