വഞ്ചിയൂരിലെ ശ്രീ ചിത്തിരതിരുനാൾ ഗ്രന്ഥശാല നാശത്തിന്റെ വക്കിൽ
തിരുവനന്തപുരം: കേരളചരിത്രത്തിന്റെ ഭാഗമായ വഞ്ചിയൂർ ശ്രീ ചിത്തിരതിരുനാൾ ഗ്രന്ഥശാല നാശത്തിന്റെ വക്കിൽ. ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ അടച്ചിട്ടിരിക്കുന്ന ഗ്രന്ഥശാലയുടെ അവസ്ഥ ദയനീയമാണ്. 1914ൽ ' വായനശാല കേശവപ്പിള്ള ' സ്ഥാപിച്ച ഗ്രന്ഥശാല ഏറെനാളായി അടഞ്ഞുകിടക്കുകയാണ്. അടിയന്തരമായി തുറന്നില്ലെങ്കിൽ പുരാരേഖകളും പഴക്കമേറിയ ഗ്രന്ഥങ്ങളും നശിച്ചുപോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
താളിയോലകൾ, ആദ്യകാല പത്രങ്ങൾ, മാസികകൾ, വിദേശമാസികകൾ തുടങ്ങി ഒന്നരലക്ഷത്തിലധികം രേഖകളും പുസ്‌തകങ്ങളുമടങ്ങുന്ന ശേഖരത്തിന് കോടികൾ വിലമതിപ്പുണ്ട്. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഗുണകരമായ ഗ്രന്ഥശാല ഇല്ലാതായാൽ ചരിത്ര രേഖകൾ അന്യമായി പോകും. 18 അംഗ ഭരണസമിതിയാണ് ഇവിടെ നിലവിലുള്ളത്. വഞ്ചിയൂർ കോടതിയുടെ തൊട്ടടുത്ത് 50 സെന്റ് സ്ഥലത്തുള്ള കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. ഗ്രന്ഥശാലയുടെ പ്രവർത്തനം അവസാനിപ്പിച്ച് നഗരത്തിന്റെ കണ്ണായ പ്രദേശത്ത് കോടികൾ വിലമതിക്കുന്ന സ്ഥലം വിൽക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഇതിനുപിന്നാലെയാണ് പ്രദേശവാസികൾ ഗ്രന്ഥശാല സംരക്ഷണസമിതി രൂപീകരിച്ചത്. ഗ്രന്ഥശാല സ്‌നേഹികൾ ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്ന ഭരണസമിതിയുടെ നീക്കത്തിനെതിരെ ജില്ലാ കോടതിയിൽ കേസ് നൽകി. കേസിന്റെ വിധി എത്രയും പെട്ടന്ന് വന്നാലെ നവീകരിക്കാനുള്ള നടപടികൾ ആരംഭിക്കാനാകൂ. ഗ്രന്ഥശാല സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യമുണ്ട്.
ഗ്രന്ഥശാലയുടെ ചരിത്രം
1914ൽ വഞ്ചിയൂർ കൈതമുക്കിൽ താമസിച്ചിരുന്ന എൻ. കേശവപ്പിള്ള വീടിന്റെ ചായ്പിൽ 25 പുസ്‌തകങ്ങൾ അടുക്കിവച്ച് ആരംഭിച്ചതായിരുന്നു ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാല. വഞ്ചിയൂർ കോടതിയോട് ചേർന്ന് 13 സെന്റ് സ്ഥലം തീറുനൽകിക്കൊണ്ട് മഹാരാജാവിന്റെ ഉത്തരവിറങ്ങി. അവിടെ ഒരു ഓടിട്ട കെട്ടിടമുണ്ടാക്കി ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. പൗരപ്രമുഖരുടെ കമ്മറ്റിയുണ്ടാക്കി പിരിവെടുത്ത് 34 സെന്റ് സ്ഥലം കൂടി വിലകൊടുത്തുവാങ്ങി. കേരളപ്പിറവിക്കു ശേഷം ട്രാവൻകൂർ കൊച്ചിൻ സൊസൈറ്റീസ് ആക്ട് പ്രകാരം 1965ൽ രജിസ്റ്റർ ചെയ്‌തു. 1966ൽ വിശാലമായ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ഡോ.എസ് രാധാകൃഷ്ണൻ നിർവഹിച്ചു.
പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ നിരവധി താളിയോലകളും മലയാളത്തിലെ ആദ്യകാല മാസികകളും ഉൾപ്പെടെയുള്ള അമൂല്യരേഖകളും ഇവിടെയുണ്ട്.
നാടക പ്രസ്ഥാനത്തിന് ആർജവം
കൊടുത്തതും ഇവിടെ
കേരളത്തിലെ അമച്വർ നാടകങ്ങൾക്ക് ആർജവം കൊടുത്തെന്ന ഖ്യാതി കൂടി ഈ ഗ്രന്ഥശാലയ്ക്കുണ്ട്.
മലയാളത്തിലെ പ്രമുഖ നാടകകൃത്തുക്കളായ സി.എൻ. ശ്രീകണ്ഠൻ നായർ, എൻ.പി. ചെല്ലപ്പൻ നായർ, വീരരാഘവൻ നായർ, എൻ. കൃഷ്ണപിള്ള, ജഗതി എൻ.കെ. ആചാരി തുടങ്ങിയവരെല്ലാം പേരുകേട്ട നാടകങ്ങൾ രചിച്ചത് ഗ്രന്ഥശാലക്ക് വേണ്ടിയായിരുന്നു. തിക്കുറിശി, ടി.ആർ. സുകുമാരൻനായർ, കൈനിക്കര സഹോദരന്മാർ, എസ്. ഗുപ്‌തൻനായർ, പി.കെ. വിക്രമൻനായർ, തുടങ്ങിയ പ്രമുഖരും നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഗ്രന്ഥശാല ആരംഭിച്ചത് - 1914ൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |