കൊച്ചി: പട്ടയഭൂമിയിൽ നിന്ന് അനധികൃതമായി മരം മുറിച്ചു കടത്തിയ കേസിൽ പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.
മരം മുറിക്കലുമായി ബന്ധപ്പെട്ട് 570 വനം കേസുകളുണ്ടെങ്കിലും മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത 68 എണ്ണത്തിൽ മാത്രമാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയതെന്നും ഹൈക്കോടതി വിലയിരുത്തി. പട്ടയ ഭൂമിയിലെ മരം മുറിക്കൽ കേസുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവർത്തകർ ജോർജ് വട്ടുകുളം നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിമർശനം . പ്രതികളിലേറെയും ചെറുകിട ഭൂവുടമകളും കൃഷിക്കാരും പട്ടിക വർഗക്കാരുമാണെന്ന് സർക്കാർ വിശദീകരിച്ചു. തുടർന്ന്, ഹർജിക്കാരന് മറുപടി നൽകാൻ സമയം അനുവദിച്ച് ഹർജി ആഗസ്റ്റ് ഒമ്പതിലേക്ക് മാറ്റി. കേസിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് വിശദീകരണ പത്രിക നൽകി.
പത്രികയിൽ
പറയുന്നത്
വൈത്തിരി തഹസിൽദാരുടെ റിപ്പോർട്ടിനെത്തുടർന്ന് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി 68 പേർക്കെതിരെ മീനങ്ങാടി പൊലീസ് കേസെടുത്തു. ഇവരിലേറെയും ചെറുകിട ഭൂവുടമകളും കൃഷിക്കാരുമാണ്. പട്ടികവർഗക്കാരായ12 പേരുണ്ട്.
കേസുകളിലെ മുഖ്യ സൂത്രധാരൻ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിനാണ്. ഇയാളെയും സഹോദരൻമാരായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയും ഇവരെ ഒളിവിൽ പോകാൻ സഹായിച്ച ഡ്രൈവറെയും അറസ്റ്റ് ചെയ്തു. മരം മുറിച്ചു കടത്താൻ സഹായിച്ച അബ്ദുൾ നാസർ, അബൂബക്കർ എന്നിവരും അറസ്റ്റിലായി.
വയനാട്ടിലെ സൗത്ത് മുട്ടിൽ വില്ലേജിന്റെ ചുമതലയുണ്ടായിരുന്ന വില്ലേജ് ഓഫീസർക്കും സ്പെഷ്യൽ വില്ലേജ് ഓഫീസർക്കും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തി.
570 വനംകേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികൾ ഏറെപ്പേരും പാവപ്പെട്ടവരാണ്. പലരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മുഖ്യപ്രതികൾ ഇവരെ പ്രലോഭിപ്പിച്ച് മരങ്ങൾ മുറിച്ചു കടത്തുകയായിരുന്നു.
വ്യാപകമായ മരം മുറിക്കലിന്റെ ഗൂഢാലോചനയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു. .
മുഖ്യപ്രതികളുടെയും 15 പ്രധാന സാക്ഷികളുടെയും ഒരു വർഷത്തെ കാൾ ഡേറ്റ പരിശോധിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |