SignIn
Kerala Kaumudi Online
Thursday, 18 April 2024 10.35 PM IST

ഡി.ജി.പി തിളക്കത്തിൽ കാവ്യചാരുതയായി സന്ധ്യ

sandhya
ബി.സന്ധ്യ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗത്തിലും കവിതയിലും ഒരുപോലെ തിളങ്ങിയ, ഡോ.ബി.സന്ധ്യയ്ക്ക് ഡി.ജി.പി റാങ്കിന്റെ നക്ഷത്രത്തിളക്കം. കേരളത്തിലെ രണ്ടാമത്തെ ഐ.പി.എസ് ഉദ്യോഗസ്ഥയും വനിതാ ഡി.ജി.പിയുമായ സന്ധ്യ, മലയാളി പെൺകുട്ടികൾക്ക് ആവേശവും വഴികാട്ടിയുമാണ്. പാലായിലെ സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ചുയർന്ന് 1988ൽ ഇരുപത്തിയഞ്ചാം വയസിൽ ഐ.പി.എസ് നേടിയ സന്ധ്യ, കുറ്റാന്വേഷകയായും സ്ത്രീസുരക്ഷാ പദ്ധതികളുടെ അമരക്കാരിയായും മികവുകാട്ടി. വൻ കോളിളക്കമായ ജിഷാ കേസിലെ പ്രതിയെ പിടികൂടിയത് സന്ധ്യയുടെ നേതൃത്വത്തിലാണ്.

സമൂഹത്തിന്റെ സുരക്ഷയ്ക്ക് പൊലീസിനൊപ്പം ജനങ്ങളെ അണിനിരത്തി ജനമൈത്രി പൊലീസിംഗിന് 2007ൽ തുടക്കമിട്ടത് സന്ധ്യയാണ്. സുരക്ഷയുടെ ഉത്തരവാദിത്തം ജനങ്ങളും ഏൽക്കണമെന്നും പൗരബോധമുള്ള ജനങ്ങൾ പൊലീസുമായി തോളോടുതോൾ ചേരണമെന്നുമുള്ള സന്ധ്യയുടെ വാദഗതി പിന്നീട് പൊലീസിന്റെ സ്ട്രാറ്റജിയായി അംഗീകരിക്കപ്പെട്ടു. ലോകരാജ്യങ്ങൾ പിന്തുടർന്ന വിജയമോഡലായി ജനമൈത്രി മാറി. ഏറെക്കാലം പൊലീസിന്റെ സ്ത്രീസുരക്ഷാ പദ്ധതികളുടെ നടത്തിപ്പ് സന്ധ്യയ്ക്കായിരുന്നു. 33ശതമാനം വനിതാസംവരണമുണ്ടായാലേ പൊലീസിന്റെ മുഖംമാറൂവെന്ന് അവർ തുറന്നുപറഞ്ഞു. മികവുറ്റ സേവനത്തിന് 2006ലും 2014ലും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു.

യാത്രകളും പൊലീസിലെ അനുഭവങ്ങളും പ്രചോദനമാക്കി 10 സാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചു. ജനുവരിയിൽ പുറത്തിറങ്ങിയ "ഒരു പുഞ്ചിരി മറ്റുള്ളവർക്കായി " ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശിപ്പിച്ചത്. താരാട്ട്, ബാലവാടി, റാന്തൽവിളക്ക്, നീർമരുതിലെ ഉപ്പൻ, സ്ത്രീശക്തി, നീലക്കൊടുവേലിയുടെ കാവൽക്കാരി, കൊച്ചുകൊച്ചു ഇതിഹാസങ്ങൾ, രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ, ശക്തിസീത എന്നിവയാണ് പുസ്തകങ്ങൾ. നീലക്കൊടുവേലിയുടെ കാവൽക്കാരിക്ക് ഇടശേരി അവാർഡും കുട്ടികളുടെ നോവലായ ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങൾക്ക് അബുദാബി ശക്തി അവാർഡും ലഭിച്ചു. 20 പൊലീസുകാർ എഴുതിയ കഥകൾ എഡിറ്റ് ചെയ്ത് "സല്യൂട്ട്" എന്ന പുസ്തകവും സന്ധ്യ പുറത്തിറക്കി. കേരളകൗമുദിയിൽ പ്രതിവാരകോളവും എഴുതുന്നു.
സുവോളജിയിൽ ബിരുദവും റാങ്കോടെ ബിരുദാനന്തരബിരുദവും നേടിയ സന്ധ്യ ബിറ്റ്സ് പിലാനിയിൽ നിന്ന് ഗവേഷണബിരുദവും ഓസ്ട്രേലിയയിൽ നിന്ന് ഹ്യൂമൻറിസോഴ്സ് മാനേജ്മെന്റിൽ പരിശീലനവും നേടിയിട്ടുണ്ട്. തൃശൂർ എസ്.പിയായിരിക്കെ, മികച്ച ജില്ലാ പൊലീസിനുള്ള അവാർഡ് നേടി. പൊലീസ് ആക്ടിന്റെ കരടുണ്ടാക്കാനുള്ള സമിതിയുടെ അദ്ധ്യക്ഷയായിരുന്നു. പൊലീസ് പരിശീലനം, നവീകരണം, സായുധബറ്റാലിയൻ എന്നിവയുടെ മേധാവിയായിരുന്നു. ഫയർഫോഴ്സ് മേധാവിയാണിപ്പോൾ. 2023മേയ് വരെ സർവീസുണ്ട്.

-

എഴുത്ത്

തിരക്കുപിടിച്ച പൊലീസ് ജോലിക്കിടെ, രാത്രിയിലാണ് എഴുത്ത്. ചിലപ്പോൾ പുലർച്ചെ വരെ എഴുതും. അല്ലെങ്കിൽ വെളുപ്പിനെഴുന്നേറ്റ് എഴുതും. മീനച്ചലാറിൽ ചാടിയും നീന്തിയും ഉല്ലസിച്ച ബാല്യകാലത്തിന്റെ സ്മരണയിൽ അമ്മയെപ്പോലെ പുഴയെ കണ്ട് കവിതയെഴുതിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANDHYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.