കൊച്ചി: വ്യാജരേഖ ചമച്ച് കൊച്ചി കപ്പൽശാലയിൽ ഒന്നര വർഷത്തോളം കരാർ തൊഴിലാളിയായി പ്രവർത്തിച്ച അഫ്ഗാൻ പൗരൻ ഈദ്ഗുലിന്റെ (അബ്ബാസ് -23) പാകിസ്ഥാൻ ബന്ധങ്ങൾ തേടി കേന്ദ്ര ഏജൻസികൾ സമഗ്ര അന്വേഷണത്തിന് ഒരുങ്ങുന്നു. കേരളത്തിൽ എത്തുന്നതിന് മുമ്പ് ഇയാൾക്ക് പാകിസ്ഥാനിലായിരുന്നു ജോലി. ഈദ്ഗുലിന്റെ കുടുംബം ഏറെക്കാലം പാകിസ്ഥാനിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ പാക് ബന്ധങ്ങൾ വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചത്.
ഈദ്ഗുൽ കുട്ടിയായിരിക്കെയാണ് കുടുംബം ആദ്യം പാകിസ്ഥാനിൽ എത്തിയത്. കറാച്ചിയടക്കം വിവിധ ഇടങ്ങളിൽ താമസിച്ചു. പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി. ജോലി തേടിയാണ് ഈദ്ഗുൽ വീണ്ടും പാകിസ്ഥാനിൽ എത്തിയത്.
ആദ്യഘട്ട ചോദ്യം ചെയ്യലിനോട് ഈദ്ഗുൽ സഹകരിച്ചിരുന്നില്ല. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് എറണാകുളം അസി.പൊലീസ് കമ്മിഷണർ വൈ. നിസാമുദ്ദീൻ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഈദ്ഗുലിനെ റോ, ഇന്റലിജൻസ് ബ്യൂറോ, എൻ.ഐ.എ എന്നീ കേന്ദ്ര ഏജൻസികളും കേരള പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സേനയും (എ.ടി.എസ്) ചോദ്യം ചെയ്തിരുന്നു.
ജൂലായ് 26ന് കസ്റ്റഡിയിൽ ലഭിച്ച ഈദ്ഗുലിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതിനാൽ ജൂലായ് 30 മുതലാണ് ഇയാളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ലഭിച്ചത്. എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം ജൂലായ് 21ന് കൊൽക്കത്തയിൽ നിന്നാണ് ഈദ്ഗുലിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വ്യാജരേഖ നിർമ്മിച്ച് നൽകിയവരെ കണ്ടെത്താൻ പൊലീസ് സംഘം അസാമിലേക്ക് തിരിക്കും. ഈദ്ഗുലിന്റെ മാതാവ് അസാം സ്വദേശിനിയാണ്.
പാക് റിക്രൂട്ട്മെന്റ്?
* കറാച്ചി തുറമുഖത്ത് പണിയെടുത്തതായി ഈദ്ഗുൽ പൊലീസ് മൊഴി നൽകിയിട്ടുണ്ട്.
* ഇയാൾ കൊച്ചിയിലേക്കുള്ള പാക് റിക്രൂട്ട്‌മെന്റാണോയെന്നാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കും.
* കൊച്ചി കപ്പൽ ശാലയിൽ നിർമ്മാണത്തിലിരിക്കുന്ന ഐ.എൻ.എസ് വിക്രാന്തിന്റെ വിവരങ്ങൾ ശേഖരിച്ചോയെന്നും കണ്ടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |