SignIn
Kerala Kaumudi Online
Tuesday, 19 March 2024 8.16 AM IST

പാകിസ്ഥാനെതിരായ മത്സരത്തിലെ പിഴവുകൾ വില്ലനാക്കി, അഞ്ച് വർഷത്തിനു ശേഷം അതേ ടീമിനോടുള്ള മത്സരത്തിലൂടെ ഹീറോയായി, ഇന്ന് ഇന്ത്യയുടെ ഉരുക്കുകോട്ടയായി ശ്രീജേഷ്

sreejesh

ടോക്യോ: ടോക്യോയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മലയാളിയും ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറുമായ ശ്രീജേഷിന്റെ പ്രകടനമാണ്.

12 വർഷം മുമ്പ് ഇന്ത്യൻ ഹോക്കി ടീമിലെ ടീമിലെ ഗോൾകീപ്പർ എന്നാൽ എല്ലാവർ‌ക്കും ബൽജിത്ത് സിംഗ് ആയിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പർ ഗോളിയായിരുന്നു അന്ന് ബൽജിത്ത്. ബൽജിത്തിനെ അല്ലാതെ മറ്റൊരാളെ ടീമിൽ ഒന്ന് പരീക്ഷിക്കാൻ പോലും ടീം മാനേജ്മെന്റ് ഭയപ്പെട്ടിരുന്ന സമയം. അന്ന് ടീമിൽ പേരിന് മാത്രം രണ്ടാം ഗോൾകീപ്പർമാർ ഉണ്ടാകുമായിരുന്നു. അതിലൊരാളായിരുന്നു കേരളത്തിന്റെ സ്വന്തം പി ആ‌ർ ശ്രീജേഷ്. "അന്ന് മുതൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളത് ശ്രീജേഷ് ആയിരുന്നു. ഓരോ മത്സരങ്ങൾക്കു ശേഷവും എന്നോട് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചിരുന്നത് ശ്രീജേഷ് ആയിരുന്നു. മറ്റുള്ളവർക്കെല്ലാം മത്സരത്തിന്റെ സാങ്കേതിക വശങ്ങൾ ആയിരുന്നു അറിയേണ്ടതെങ്കിൽ, ശ്രീജേഷ് ചോദിച്ചിരുന്നത് ആ സമയത്തെ കളിക്കാരുടെ മാനസികാവസ്ഥയെ കുറിച്ചായിരുന്നു," ബൽജിത്ത് സിംഗ് പറഞ്ഞു.

2009ൽ പൂനെയിലെ ക്യാമ്പിൽ കണ്ണിന് പരിക്കേറ്റ് ബൽജിത്ത് സിംഗ് അപ്രതീക്ഷിതമായി വിരമിക്കുമ്പോൾ, ഭരത് ഛെത്രിയെ കൂടാതെ ആ ബാറിന് കീഴിൽ നിൽക്കാൻ ഇന്ത്യ കണ്ടെത്തിയത് ശ്രീജേഷിനെ ആയിരുന്നു.അന്ന് മുതൽ ബാറിനു കീഴിലെ ഇന്ത്യയുടെ വിശ്വസ്തൻ ആണ് ഈ കിഴക്കമ്പലംകാരൻ. ബൽജിത്തിനെയും ഭരത് ഛെത്രയെയും പോലുള്ള മികച്ച താരങ്ങളുടെ കൂടെ ഒരേ ടീമിൽ ഉണ്ടായിരിക്കുവാൻ സാധിച്ചതാണ് തന്റെ ഹോക്കി ജീവിതത്തിലെ നിർണായക വഴിതിരിവെന്ന് ശ്രീജേഷ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

2006ൽ ആയിരുന്നു ശ്രീജേഷിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ആ ടൂർണമെന്റിൽ ശ്രീജേഷ് ചില ഉശിരൻ പ്രകടനങ്ങൾ നടത്തിയിരുന്നെങ്കിലും ഫൈനലിൽ ശ്രീജേഷ് വരുത്തിയ ചില പിഴവുകൾ കാരണം ഇന്ത്യ പാകിസ്ഥാനോട് 2 - 3ന് തോറ്റു. ഹോക്കിയിൽ ഹീറോയിൽ നിന്ന് വില്ലനിലേക്കുള്ള ദൂരം വളരെ കുറവാണെന്ന യാഥാർത്ഥ്യം അന്ന് ശ്രീജേഷ് മനസിലാക്കി.

അതിനു ശേഷം 2011ലാണ് ശ്രീജേഷിന്റെ കഴിവുകളെ ഇന്ത്യ തിരിച്ചറിയുന്നത്. 2006ൽ തന്നെ ഒരു വില്ലനാക്കി മാറ്റിയ പാകിസ്ഥാനെതിരെ അഞ്ച് വർഷത്തിനു ശേഷം വീണ്ടും മത്സരിക്കാനെത്തുമ്പോൾ ശ്രീജേഷ് വേറൊരു വ്യക്തിയായിരുന്നു. ശ്രീജേഷിന്റെ മികവിൽ പാകിസ്ഥാനെ തോല്പിച്ച ഇന്ത്യക്കാർക്ക് ശ്രീജേഷ് വീണ്ടുമൊരു ഹീറോ ആയി. അന്ന് മുതൽ ബാറിനു കീഴിൽ ഇന്ത്യയുടെ വിശ്വസ്തനാണ് ഈ കിഴക്കമ്പലംകാരൻ.

ഇന്ന് ഇന്ത്യൻ ഹോക്കിയുടെ ഏറ്റവും വലിയ ശക്തിയാണ് പി ആർ ശ്രീജേഷ്. ശ്രീജേഷ് എന്ന ഒരൊറ്റ കളിക്കാരന്റെ ഫോമിനെ അനുസരിച്ച് ഇന്ത്യൻ ടീമിന്റെ മത്സരത്തിന്റെ വിധി മാറുന്ന അവസ്ഥയിൽ വരെയെത്തി കാര്യങ്ങൾ. എന്നാൽ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിതന്നെയാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യവും. 35കാരനായ ശ്രീജേഷിന് ഇതുവരെയായും ഒരു പകരക്കാരനെ കണ്ടെത്താൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. എത്രനാൾ ഇന്ത്യക്കു ശ്രീജേഷിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാൻ സാധിക്കുമെന്ന് കണ്ടറിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PR SREEJESH, TOKYO2020, OLYMPICS, HOCKEY, BRONZE, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.