മലപ്പുറം: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കെ ടി ജലീൽ. ഹൈദരലി ശിഹാബ് തങ്ങളെയും കുടുംബത്തെയും കുഞ്ഞാലിക്കുട്ടി ചതിച്ചുവെന്ന് ജലീൽ ആരോപിച്ചു. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നുവെന്നും ജലീൽ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങൾക്കല്ല, കുഞ്ഞാലിക്കുട്ടിയ്ക്കാണ് നോട്ടീസ് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കുഞ്ഞാലിക്കുട്ടി സുഖമായി ഇരിക്കുകയാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
'ജീവിതത്തിൽ ഒരു നയ പൈസയുടെ തിരിമറി നടത്താത്ത, ഒരു ചില്ലി പൈസയുടെ കള്ളപ്പണം വെളിപ്പിക്കാത്ത ബഹുമാന്യനായ പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇഡി നോട്ടീസ് അയച്ചിരിക്കുകയാണ്. സത്യത്തിൽ ഈ നോട്ടീസ് ഇഡി അയക്കേണ്ടത് ഇതിന്റെ ഉത്തരവാദിയായിട്ടുള്ള പികെ കുഞ്ഞാലിക്കുട്ടിക്കാണ്.ഇഡിയോട് എന്റെ അഭ്യർത്ഥന ഹൈദരലി ശിഹാബ് തങ്ങൾക്കെതിരെയുള്ള നോട്ടീസ് പിൻവലിക്കണമെന്നാണ്. അദ്ദേഹം രോഗത്തെതുടർന്ന് ചികിത്സയിലാണ്. ഏതെങ്കിലും ഏജൻസിയുടെ മുന്നിൽ ഹാജരാകാനുള്ള സ്ഥിതിയല്ല ഇപ്പോൾ ഉള്ളത്'- ജലീൽ പറഞ്ഞു.
'തങ്ങളെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ചതിക്കുഴിയിൽ വീഴ്ത്താനും, സമാനതകളില്ലാത്ത വിധം വഞ്ചിക്കാനും തയ്യാറായിട്ടുള്ള കുഞ്ഞാലിക്കുട്ടി, മുസ്ലീം സമുദായത്തെയും ലീഗിന്റെ രാഷ്ട്രീയ സമ്പ്രദായങ്ങളെയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ജലീൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |