കോട്ടയം: നിയന്ത്രണങ്ങൾ പാലിച്ച് എങ്ങനെ പൂക്കളമൊരുക്കും എന്ന് തലയിൽ കൈവെച്ച് ചോദിക്കുകയാണ് ഈ ഓണക്കാലത്തും മലയാളി! . അത്തം തുടങ്ങുന്ന 13 മുതൽ പൂ വിപണി സജീവമാകേണ്ടതാണ് . ഓണഅവധിക്കു മുമ്പ് കലാലയങ്ങളും ഓഫീസുകളുമെല്ലാം പൂക്കളങ്ങളാൽ നിറയുമായിരുന്നു. ഓൺലൈൻ ക്ലാസു മാത്രമായതിനാൽ കലാലയങ്ങൾ അടഞ്ഞു കിടക്കുന്നു. സർക്കാർ ഓഫീസുകൾ വർക്ക് അറ്റ് ഹോമിൽ. സ്വകാര്യ സ്ഥാപനങ്ങളും പാതി അടഞ്ഞ നിലയിൽ. നാട്ടിൻപുറത്ത് പൂക്കളമത്സരം നടത്തിയിരുന്ന സംഘടനകൾക്കും ഓണാഘോഷപരിപാടികളില്ല. പിന്നെങ്ങനെ പൂക്കളമൊരുങ്ങും !
കോട്ടയം തിരുനക്കര സ്വകാര്യ ബസ്‌സ്റ്റാൻഡിനു മുൻപിൽ തുടങ്ങി തിരുനക്കര ക്ഷേത്ര മൈതാനം വരെ പണ്ട് പൂക്കടകളായിരുന്നു. വഴിയോര കച്ചവടത്തിന് നിയന്ത്രണമുള്ളതിനാൽ വഴിവക്കിൽ പൂക്കൾ വിൽക്കാനാകില്ല. കൃഷി മുതൽ വിപണി വരെ പല കൈമറിയുന്നതിനാൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്ന് പൂ കൊണ്ടു വരുന്നതിനും നിയന്ത്രണമുണ്ട്.
ആരാധാനാലയങ്ങൾ അടച്ചിരുന്നതിനാൽ പൂക്കൾക്ക് ചെലവുണ്ടായിരുന്നില്ല. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും വഴിപാട് പോലായി. കൊവിഡിൽ പൂവിടലും ഇല്ലാതായി. വിപണി നഷ്ടമായതോടെ കേരള വിപണി നോക്കിയുള്ള പൂ കൃഷിയും അന്യസംസ്ഥാനങ്ങളിൽ കുറഞ്ഞു. കുടുംബ ശ്രീ, ആയൽക്കൂട്ടങ്ങളുടെ ഓണവിപണി ലക്ഷ്യമാക്കിയുള്ള പൂകൃഷിയു നിലച്ചു .
ബംഗലൂർ, തോവാള, കോയമ്പത്തൂർ, മൈസൂർ, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിൽ പൂക്കൾ എത്തുന്നത്.
പൂ വിപണി ഓണം മുതൽ വിഷു വരെ
ചിങ്ങം മുതൽ മേടപ്പത്ത് (പത്താമുദയം) വരെ സജീവമായിരുന്നു പൂ വിപണി. ലോക്ക് ഡൗണിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായി. ദിവസം അമ്പതു ലോഡ് പൂക്കൾ വരെ കോട്ടയത്ത് എത്തിയിരുന്നത് അഞ്ചു ലോഡിൽ താഴെയായി . ഇതും വിറ്റുതീരുന്നത് മൂന്ന് ദിവസം കൊണ്ടാണ്. ലക്ഷങ്ങളുടെ കച്ചവടം ഓർമ്മ മാത്രമായി. ഉച്ചയ്ക്കാണ് തമിഴ്നാട്ടിൽ നിന്ന് പൂക്കളെത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വൈകിട്ട് 7മണിയോടെ കടകൾ അടയ്ക്കണം. അതിനിടയ്ക്ക് പൂക്കളൊന്നും വിറ്റുപോകില്ല. കടകൾ തുറക്കുന്നതിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ആരാധനാലയങ്ങളുടെയോ ആഘോഷങ്ങളുടെയോ കാര്യത്തിൽ ഇളവില്ലാത്തതിനാൽ പൂവിപണിയിൽ ഇക്കുറി കണ്ണിരോണമാണെന്ന് പൂ വ്യാപാരികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |