അമ്പതാണ്ട് മുൻപാണ് മമ്മൂട്ടി ആദ്യമായി മൂവികാമറയെ അഭിമുഖീകരിച്ചത്. ഷൂട്ടിംഗ് കാണാൻ പോയമമ്മൂട്ടി അഭിനയത്തോടുള്ള മോഹം കൊണ്ട്
ചോദിച്ചുവാങ്ങിയതായിരുന്നു ഒറ്റഷോട്ടിൽ വന്ന ആ വേഷം
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ തുടക്കം എങ്ങനെയായിരുന്നു?
അത് ഞാൻ ഷൂട്ടിംഗ് കാണാൻ പോയതാണ്. കെ.എസ്. സേതുമാധവൻ സാറിനോട് അഭിനയ മോഹം കൊണ്ട് ''സർ.. ഞാനും കൂടെ നിന്നോട്ടെ''യെന്ന് ചോദിച്ചു. നിന്നോളാൻ പറഞ്ഞു. ഒറ്റഷോട്ടിൽ മാത്രമേ ഞാൻ ആ സിനിമയിലുള്ളൂ. അതൊക്കെ അവിചാരിതമായി സംഭവിച്ചതാണ്. ഞാനന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് വർഷം പഠിത്തവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീട് പത്തുവർഷം കഴിഞ്ഞാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിലഭിനയിക്കുന്നത്.
തമിഴ് സിനിമയിൽ താങ്കൾക്ക് ഏറെ മൈലേജ് തന്ന സിനിമയാണ് ദളപതി. ആ സിനിമ റീമേക്ക് ചെയ്താൽ?
ചെയ്യട്ടെ...
രജനികാന്തും താങ്കളും അഭിനയിച്ച സൂര്യയെയും ദേവയെയും പുതിയ കാലത്ത് ആര് അവതരിപ്പിച്ചാൽ നന്നാകും?
ആരഭിനയിച്ചാലെന്താ! ആരഭിനയിച്ചാലും അവർ അഭിനയിക്കുന്ന പോലെയുണ്ടാകും. അന്ന് സൂര്യയെയും ദേവയെയും അവതരിപ്പിക്കാൻ രജനികാന്തും മമ്മൂട്ടിയും സമ്മതിച്ചില്ലായിരുന്നുവെങ്കിൽ! ...അവരെ കിട്ടിയില്ലായിരുന്നെങ്കിൽ!.. വേറെ ആരെങ്കിലും അഭിനയിച്ചേനെ. അത്രേയുള്ളൂ.ഒരു സിനിമയും റീമേക്ക് ചെയ്യുന്നതിൽ തെറ്റില്ല. ദളപതി റീമേക്ക് ചെയ്യുന്ന സംവിധായകന് ഇഷ്ടപ്പെട്ട അഭിനേതാക്കളെ കാസ്റ്റ് ചെയ്യാം.
കരിയറിൽ ലഭിച്ച ഏറ്റവും വലിയ ഉപദേശമെന്താണ്?
കരിയറിൽ എന്നെ ഇതുവരെ ആരും ഉപദേശിച്ചിട്ടില്ല. അങ്ങനെ ഉപദേശിച്ചതായി എന്റെ ഓർമയിലില്ല. ഞാൻ വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് തന്നെയാണ് സിനിമയിൽ വന്നത്. വീട്ടിലെല്ലാവരും സിനിമ വേണ്ടെന്ന് പറഞ്ഞിട്ടുള്ളതല്ലാതെ ഉപദേശമൊന്നും തന്നിട്ടില്ല. എന്തിന് സിനിമയിൽ പോയി ഭാഗ്യം പരീക്ഷിക്കണമെന്നായിരുന്നു വീട്ടുകാരുടെ ചോദ്യം.ഞാനാണ് എന്നെ ഉപദേശിച്ചിരുന്നത്- പോയിഎങ്ങനെയെങ്കിലും ജയിച്ചുവരുയെന്ന്.
നാല് പതിറ്റാണ്ട് കാലത്തെ കരിയറിൽ ഏറെ അഭിമാനിക്കുന്നത്?
അഭിനേതാവാകാൻ കഴിഞ്ഞതിലാണ് ഞാനേറ്റവും അഭിമാനിക്കുന്നത്.
കഴിഞ്ഞ കാലത്തേക്ക് തിരിച്ചു ചെന്ന് മാറ്റാനാഗ്രഹിക്കുന്ന കാര്യം?
മാറ്റാനാഗ്രഹിച്ചിട്ടും കാര്യമില്ല. മാറ്റാൻ പറ്റില്ലല്ലോ.
അങ്ങനെ ഒരവസരം കിട്ടിയാൽ?
സംഭവിച്ചതെല്ലാം നല്ലത് തന്നെയല്ലേ? ഒന്നും മാറ്റാനാഗ്രഹിക്കുന്നില്ല.
ഒരു സിനിമ ചെയ്യാമെന്നുറപ്പിക്കുന്ന ഘടകമെന്താണ്?
കഥ, കഥാപാത്രം, ആ സിനിമയുടെ പിന്നണിയിലുള്ള ടെക്നിഷ്യൻസ് തുടങ്ങിയ കാര്യങ്ങളൊക്കെ സ്വാധീനിക്കും. ഒരു ഘടകം മാത്രം വച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിക്കാറില്ല.
ആറ് വയസുള്ളപ്പോഴാണ് അഭിനേതാവാകണമെന്ന് ആഗ്രഹിച്ച് തുടങ്ങിയതെന്ന് കേട്ടിട്ടുണ്ട്?
അതെ. സ്ക്രീനിൽ സിനിമ കാണാൻ തുടങ്ങിയപ്പോൾ മുതൽ അതേ സ്ക്രീനിൽ വരണമെന്നാഗ്രഹിച്ചയാളാണ് ഞാൻ. കുറേക്കാലം കഴിഞ്ഞാണ് ആ ആഗ്രഹം നിറവേറിയത്.
കുതിരപ്പുറത്ത് പോകുന്ന നായകന്റെ വിഷ്വലാണ് മനസിൽ പതിഞ്ഞ ഫസ്റ്റ് ഷോട്ടെന്ന് മുൻപൊരു അഭിമുഖ ത്തിൽ പറഞ്ഞിട്ടുണ്ടല്ലോ?
ശരിയാണ്. പടയോട്ടത്തിലാണ് ഞാനാദ്യമായി കുതിരപ്പുറത്ത് കയറുന്നത്. ഞാൻ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുമ്പോൾ കുതിര പിന്നോട്ട് നീങ്ങും. ആറേഴ് ടേക്ക് കഴിഞ്ഞിട്ടും ശരിയാകാതെ അവസാനം ഡ്യൂപ്പിനെ വച്ചാണ് ആ ഷോട്ടെടുത്തത്.
സിനിമയിൽ വരുന്നതിന് മുൻപ് മമ്മൂക്കയുടെ ഫേവറിറ്റ് ആക്ടർ ആരായിരുന്നു?
സിനിമയിൽ വരുന്നതിന് മുൻപ് എന്റെ ഫേവറിറ്റ് ആക്ടർ ഞാൻ തന്നെയായിരുന്നു. എങ്ങനെയെങ്കിലും നന്നാകണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. ചെറുപ്പത്തിലൊക്കെ മലയാളത്തിൽ എന്റെ ഫേവറിറ്റ് ആക്ടർ മധുസാറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |