തീരുമാനം കൗൺസിൽ യോഗത്തിൽ
കണ്ണൂർ: നാലുപതിറ്റാണ്ടു നീണ്ട ഒളിമ്പിക് ഹോക്കിയിലെ മെഡൽ വരൾച്ച അവസാനിച്ച ഇന്നലെ, ഇതിനു മുമ്പ് അവസാനമായി മെഡൽ എത്തിച്ച ഇന്ത്യൻ ഗോളി മാനുവൽ ഫെഡറിക്കിന് ആദരം നൽകി കണ്ണൂർ നഗരസഭ കൗൺസിൽ യോഗം. പയ്യാമ്പലം ബീച്ച് പള്ളിയാംമൂല റോഡ് ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് റോഡ് എന്ന് പുനർനാമകരണം ചെയ്യാനാണ് തീരുമാനം.
1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവായ ടീമിലെ ഗോളിയും ബർണശ്ശേരി സ്വദേശിയുമായ മാനുവൽ ഫെഡറിക്കിന് ആദരവർപ്പിക്കാൻ ഇന്നലെ ഒാൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്. പള്ളിയാംമൂല കൗൺസിലറും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ മാർട്ടിൻ ജോർജ് അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർ കെ.പി. അനിതയാണ് പിന്താങ്ങിയത്.
ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കി മത്സരത്തിൽ ഇന്ത്യ വെങ്കലം നേടിയ ദിവസം തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയായിരുന്നുവെന്ന് മേയർ ടി.ഒ മോഹനൻ പറഞ്ഞു.
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റുമായി ബന്ധപ്പെട്ട് 11 റോഡുകൾ വീതികൂട്ടി പരിഷ്‌കരിക്കുന്നത് സ്ഥലമുടമകളുടെയും വ്യാപാരികളുടെയും ആരാധനാലയങ്ങളുടെയും ആശങ്കകൾ പരിഹരിക്കാതെയാണെന്ന് കൗൺസിലർ മുസ്ലിഹ് മഠത്തിൽ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. അലൈൻമെന്റിലെ അശാസ്ത്രീയത പരിഹരിച്ച് ജനങ്ങളുടെ ആശങ്കയൊഴിച്ചതിന് ശേഷം മാത്രമേ തെഴുക്കിൽ പീടിക കുറുവ റോഡ് സ്ഥലമെടുപ്പ് ആരംഭിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിയാദ് തങ്ങൾ, എൻ. സുകന്യ, പി. ഇന്ദിര എന്നിവർ സംബന്ധിച്ചു.
ഒറ്റപ്പെട്ട പുരുഷന്മാർക്കും പെൻഷൻ
ആശ്രയമില്ലാതെ ഒറ്റപ്പെട്ടുപോകുന്ന പുരുഷന്മാർക്ക് അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്നതുപോലെ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവും കൗൺസിൽ പാസാക്കി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂരാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |