കണ്ണൂർ: പ്രളയവും കൊവിഡും തലങ്ങും വിലങ്ങും ദുരിതം തീർത്തപ്പോൾ സ്വന്തം നാടുകളിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികൾ വീണ്ടും മലബാറിലേക്ക് തിരിച്ചെത്തുന്നു. ഒറ്റയ്ക്കും കൂട്ടമായും അവർ കഴിഞ്ഞ ആഴ്ചമുതൽ കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് എത്തിയതോടെ മുടങ്ങിക്കിടന്ന നിർമ്മാണങ്ങൾക്കും വേഗം കൂടി.
മലബാറിൽ തൊഴിലാളിക്ഷാമത്തെ തുടന്ന് നിരവധി പദ്ധതികൾ പാതിവഴിയിലായിരുന്നു. അടിയന്തരമായി പൂർത്തിയാക്കേണ്ട ചെറുതും വലുതുമായ പല പദ്ധതികളും എന്നു തീരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവ് കരാറുകാർക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്.
സംസ്ഥാനത്ത് നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നത് പൂർണമായും അന്യസംസ്ഥാനക്കാരാണ്. കേരളത്തിലെ മെച്ചപ്പെട്ട കൂലിയാണ് ഇവരെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ശരാശരി 600 മുതൽ 1000 രൂപ വരെയാണ് ഇവരുടെ പ്രതിദിന വരുമാനം. ബംഗാൾ, ഒഡീഷ, ബീഹാർ, യു.പി, ജാർഖണ്ഡ്, ഡൽഹി, ആസാം, രാജസ്ഥാൻ എന്നിവിടങ്ങളിലെ 194 ജില്ലകളിൽ നിന്നാണ് പ്രധാനമായും തൊഴിലാളികളെത്തുന്നത്.
തലശേരി- മാഹി ബൈപാസിനും വേഗതയേറും
അതിവേഗതയിൽ പ്രവൃത്തി പുരോഗമിക്കുന്ന കണ്ണൂരിന്റെ സ്വപ്നപദ്ധതിയായ തലശ്ശേരി -മാഹി ബൈപാസ് ഈ വർഷാന്ത്യത്തോടെ പൂർത്തിയാകേണ്ടതാണ്. ഏതാണ്ട് എഴുപത് ശതമാനത്തോളം പണി പൂർത്തിയായി. അതിനിടെ കൊവിഡ് വന്നതും അപ്രതീക്ഷിത തിരിച്ചടിയായി. ആറു മാസക്കാലം പ്രളയക്കെടുതികൾ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും പിന്നീട് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പുരോഗമിച്ചത്. ഇതിന്റെ മേൽനോട്ട ചുമതല ഒഴികെ മറ്റു ജോലികളെല്ലാം അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു ചെയ്തിരുന്നത്.
വേണം ആയിരക്കണക്കിന് തൊഴിലാളികളെ
ദേശീയപാതാ വികസനം, മലബാറിലെ ഒരു ഡസനോളം പാലങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവയെല്ലാം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് പുരോഗമിക്കേണ്ട പ്രവൃത്തികളാണ്. ഇവയ്ക്ക് പുറമെ സാധാരണ പണി തുടങ്ങിവച്ച വീടുകൾ, മറ്റു കെട്ടിടങ്ങൾ , ചെങ്കല്ല് കൊത്തൽ, കരിങ്കൽക്വാറി എല്ലാത്തിനും വേണം അന്യസംസ്ഥാന തൊഴിലാളികൾ. പ്ളൈവുഡ്, മരം, സ്റ്റീൽ, വെൽഡിംഗ് തുടങ്ങിയ ചെറുകിട വ്യവസായങ്ങളിലും ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |