ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌ടൻ അമരീന്ദർ സിംഗിന്റെ മുഖ്യ ഉപദേഷ്‌ടാവ് സ്ഥാനം രാജിവച്ചു. പഞ്ചാബിൽ അടുത്തകൊല്ലം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.
പൊതുജീവിതത്തിൽ നിന്ന് താത്ക്കാലിക വിശ്രമമെടുക്കുന്നതിന്റെ ഭാഗമായാണ് പദവി രാജിവച്ചതെന്ന് പ്രശാന്ത് കിഷോർ അറിയിച്ചു. അതിനാൽ തന്നെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കാൻ പഞ്ചാബ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ ഇടപെടില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കിയിട്ടുണ്ട്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി-അകാലിദൾ സംഖ്യത്തെ തോൽപ്പിച്ച് പഞ്ചാബിൽ കോൺഗ്രസിന് അധികാരം തിരിച്ചുപിടിക്കാൻ സഹായിച്ച പ്രശാന്ത് കിഷോറിനെ കാബിനറ്റ് റാങ്കോടെയാണ് ക്യാപ്‌ടൻ അമരീന്ദർ ഉപദേഷ്‌ടാവായി നിയമിച്ചത്. നവ്ജോത് സിംഗ് സിദ്ദുവിനെ കോൺഗ്രസിലെത്തിക്കാൻ മുൻകൈയെടുത്തതും പ്രശാന്ത്കിഷോറാണ്.
ഇക്കഴിഞ്ഞ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് അധികാരം നിലനിറുത്താൻ സഹായിച്ച ശേഷം തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് വിടവാങ്ങുകയാണെന്ന് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മുന്നണിക്കായുള്ള ചർച്ചകളിൽ സജീവമായ അദ്ദേഹത്തിന് കോൺഗ്രസിൽ വലിയ പദവി വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |