സുൽത്താൻ ബത്തേരി: ഓണം മുന്നിൽ കണ്ട് അമിത വിലയ്ക്ക് കച്ചവടം നടത്തുന്നതിനായി സൂക്ഷിച്ചുവെച്ചതാണ് കഴിഞ്ഞ ദിവസം പിടികൂടിയ കഞ്ചാവെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കൊളഗപ്പാറ വട്ടത്തിമൂല കോളനിയിലെ കൃഷ്ണൻകുട്ടി (51)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് 102.650 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ഇത് സൂക്ഷിക്കുന്നതിനായി രണ്ട് പേർ ഏൽപ്പിച്ചതാണെന്നും പ്രതിഫലമായി പതിനായിരം രൂപ നൽകാമെന്ന് പറഞ്ഞതായും പൊലീസിന് ഇയാൾ മൊഴി നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവ് സൂക്ഷിച്ചുവെക്കുന്നതിനായി തന്നെ ഏൽപ്പിച്ചതാണെന്നും താൻ സൂക്ഷിപ്പുകാരൻമാത്രമാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
പ്ലാസ്റ്റിക് കവറിൽ കട്ടിയുള്ള കടലാസിൽ പൊതിഞ്ഞ് ഇൻസുലേഷൻ ടേപ്പ് കൊണ്ട് ഒട്ടിച്ച് 48 പാക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി അർവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നാർക്കോട്ടിക് ഡിവൈ.എസ്.പി രജികുമാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സേനാംഗങ്ങളും ബത്തേരി ഡിവൈ.എസ്.പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ ബത്തേരി സി.ഐ കെ.ടി.ബെന്നി,സബ്ബ് ഇൻസ്പെക്ടർ എം.അബ്ബാസലി, പൊലീസുകരായ എൻ.ജി.രമേഷ്ബാബു,രേഷ്മ, ബിനീഷ്നായർ, ടി.ഡി.സന്തോഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
അന്തർസംസ്ഥാന ലഹരി മാഫിയ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നർക്കോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധ സംഘം ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തി വരികയായിരുന്നു. ആന്ധ്രപ്രദേശിൽ നിന്ന് വൻതോതിൽ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് ചില്ലറ വിൽപ്പനയ്ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ജില്ലയിൽ ആദ്യമായിട്ടാണ് ഇത്രയും കഞ്ചാവ് ഒരുമിച്ച് പിടിച്ചെടുക്കുന്നത്. ഓരോ പായ്ക്കറ്റും പ്രത്യേകം പരിശോധിച്ച് ബന്തവസ്സിലെടുക്കേണ്ടതിനാൽ രാത്രി ഏറെ വൈകിയാണ് പൊലീസിന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് ലഹരി മാഫിയ ആദിവാസികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അവരുടെ വീടുകളിൽ സൂക്ഷിച്ച് വെച്ച് വിൽപ്പന നടത്തി വരുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ആളുകളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |