കണ്ണൂർ: പതിവ് രാഷ്ട്രീയ പോരിൽ നിന്ന് മാറി കണ്ണൂരിലെ സി.പി.എം- ബി.ജെ.പി പോര് പുതിയ തലത്തിലേക്ക്. സഹകരണ ബാങ്ക് ജീവനക്കാരി ഭർത്താവിന്റെ സുഹൃത്തിനെ ഒതുക്കാൻ ക്വട്ടേഷൻ നൽകിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുപാർട്ടികളും പുതിയ പോർമുഖം തുറന്നത്. ബോംബിന്റെയും വാളിന്റെയും വഴിയിൽ നിന്ന് മാറി സമൂഹ മാദ്ധ്യമങ്ങളിലാണ് ഇക്കുറി പോര്. ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങൾ ബി.ജെ.പിക്കാരും, നൽകിയ വ്യക്തി സി.പി.എം അനുഭാവിയുമായതാണ് സൈബർ പോരാളികൾ പുതിയ ആയുധമാക്കി കൊണ്ടാടുന്നത്. പരിയാരത്തിനടുത്ത് അതിയടം ശ്രീസ്ഥയിലെ കരാറുകാരൻ സുരേഷ് ബാബുവിനെ അപായപ്പെടുത്താനായിരുന്നു ബാങ്ക് ജീവനക്കാരിയുടെ ക്വട്ടേഷൻ.
സംഭവത്തിൽ മുഖ്യപ്രതിയായ സീമ ഒളിവിലാണ്. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിൽ സീമയുടെ അറസ്റ്റ് വൈകിപ്പിച്ച് രക്ഷപ്പെടാനുള്ള പഴുത് ഉണ്ടാക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നാണ് മറുഭാഗത്തിന്റെ ആരോപണം. കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 18 ന് രാത്രി വീട്ടുമുറ്റത്തു വച്ചാണ് സുരേഷ് ബാബുവിനുനേരെ ആക്രമണമുണ്ടായത്. പൊലീസ് പിടിയിലായ പ്രതികളിൽ മൂന്നു പേർ ബി.ജെ.പി അനുഭാവികളാണ്. ഇവരുടെ ഫോട്ടോയും പത്രവാർത്തയുടെ കട്ടിംഗും അടക്കമുള്ള ഫോട്ടോ വച്ചാണ്, ആർ.എസ്.എസ് ക്വട്ടേഷൻ സംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന പേരിൽ സി.പി.എം അനുകൂല സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിൽ പ്രചരണം നടക്കുന്നത്.
ഇതിന് എതിരായി ഒന്നാം പ്രതി സീമയുടെ ഫോട്ടോ വച്ച് കോൺട്രാക്ടറെ വധിക്കാൻ ക്വട്ടേഷൻ നൽകിയ സി.പി.എം പ്രവർത്തകയെ ഉടൻ അറസ്റ്റ് ചെയ്യുക എന്ന പേരിലാണ് മറുവിഭാഗത്തിന്റെ പ്രചാരണം. പ്രതികളിൽ രണ്ട് പേർ മലപ്പുറത്തെ പി.വി. അൻവർ എം.എൽ.എയെ വധിക്കാൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യകൂടിയായ സീമ ഭർത്താവുമായി പിണങ്ങി കണ്ണൂരിലാണ് താമസം. ഭർത്താവിന്റെ അടുത്ത ബന്ധുവും സുഹൃത്തുമാണ് അക്രമത്തിനിരയായ കരാറുകാരൻ. ആറു മാസം കിടത്തണം എന്നായിരുന്നുവത്രേ സീമ നൽകിയ നിർദ്ദേശം. 2013 ൽ നീലേശ്വരം പേരോലിലെ ജയൻ എന്ന യുവാവിനെ തോട്ടിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രതികളിലൊരാളായ സുധീഷ്. ഈ കേസിൽ ഈ മാസം 14 ന് കോടതി വിധി പറയാനിരിക്കെയാണ് ക്വട്ടേഷൻ കേസിൽ പിടിയിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |