ന്യൂഡൽഹി :ഇസ്രയേലി ചാരസോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് കേന്ദ്രസർക്കാർ പൗരന്മാരുടെ ഫോൺ ചോർത്തിയെന്ന ആരോപണം ഗുരുതരമാണെന്നും അതിന്റെ സത്യം പുറത്തുവരണമെന്നും സുപ്രീംകോടതി.
പെഗസസ് വിവാദത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എൻ.വി. രമണയും ജസ്റ്റിസ് സൂര്യകാന്തും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
മന്ത്രിമാരും പാർലമെന്റംഗങ്ങളും മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ചോർത്തിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വിഷയം ഗുരുതരമാണെന്നതിൽ സംശയമില്ലെന്നും സത്യം പുറത്തുവരണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പ്രമുഖ മാദ്ധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, എഡിറ്റേഴ്സ് ഗിൽഡ്, ഫോൺ ചോർത്തലിന് ഇരയായ അഞ്ച് മാദ്ധ്യമപ്രവർത്തകർ, മുൻ കേന്ദ്രമന്ത്രി യശ്‌വന്ത് സിൻഹ തുടങ്ങിയവരാണ് ഹർജിക്കാർ. ഇവരോട് ഹർജികളുടെ പകർപ്പ് എതിർകക്ഷിയായ കേന്ദ്ര സർക്കാരിന് നൽകാൻ നിർദ്ദേശിച്ച കോടതി കേസ് ആഗസ്റ്റ് 10ലേക്ക് മാറ്റി. അന്ന് വാദം കേൾക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിനിധി ഹാജരാകണമെന്ന് നിർദ്ദേശിച്ച കോടതി, സർക്കാരിന് നോട്ടീസ് നൽകിയില്ല. ചില ഹർജികളിൽ പെഗസസിന് അപ്പുറമുള്ള വിഷയങ്ങൾ ഉന്നയിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ എതിർകക്ഷിയാക്കുകയും ടെലിഗ്രാഫ് നിയമത്തെ തന്നെ ചോദ്യം ചെയ്യുകയും ചെയ്‌തിട്ടുള്ളതിനാലാണ് നോട്ടീസ് അയയ്‌ക്കാത്തത്.
ഫോൺ ചോർത്തലിനെപ്പറ്റി അന്വേഷണത്തിന് ഉത്തരവിടാൻ വിദേശ പത്രങ്ങളുടെ റിപ്പോർട്ടുകൾ അല്ലാതെ തെളിവുകൾ ഉണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഫോൺ ചോർത്തുന്നതായി രണ്ട് വർഷം മുമ്പ് ആരോപണം ഉയർന്നപ്പോൾ എന്തുകൊണ്ട് പരാതിപ്പെട്ടില്ല? ചോർത്തലിന് ഇരയായവർ അന്ന് എന്തുകൊണ്ട് ക്രിമിനൽ നടപടികൾ എടുത്തില്ല? ഇപ്പോൾ പൊടുന്നനെ എന്തുകൊണ്ട് പരാതിയുമായി വന്നു? രണ്ട് വർഷം നിങ്ങൾ എന്തു ചെയ്യുകയായിരുന്നു? ചീഫ് ജസ്റ്റിസ് ചോദിച്ചു.
പെഗസസ് ചാര സോഫ്റ്റ്‌വെയർ ഗവൺമെന്റ് ഏജൻസികൾക്ക് മാത്രമാണ് വിൽക്കുന്നതെന്ന് ഇസ്രയേൽ കമ്പനി ഐ.എസ്.ഒയുടെ മൊഴി വാട്സാപ്പ് നൽകിയ കേസിൽ അമേരിക്കയിലെ കാലിഫോർണിയ കോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് തെളിവാണെന്നും എൻ.റാം, ശശികുമാർ, എഡിറ്റേഴ്സ് ഗിൽഡ് എന്നിവരുടെ അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.
ചീഫ് ജസ്റ്റിസ് : സർക്കാർ എന്നാൽ സംസ്ഥാന സർക്കാരും ആകാമല്ലോ?
കപിൽ സിബൽ : അതിൽ വ്യക്തതയില്ല. പൊതുപ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും നിയമജ്ഞരും അടക്കമുള്ളവരെ ഭീകരരെപ്പോലെ നിരീക്ഷിച്ചത് സത്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |