കൊച്ചി: പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്കോടെ ജയിച്ച സന്തോഷം മായും മുമ്പേ വിദ്യാർത്ഥിനി നഗരമദ്ധ്യത്തിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയുടെ മുകളിൽ നിന്ന് വീണുമരിച്ചു. ചാലക്കുടി തച്ചുടപറമ്പിൽ ഊക്കൻവീട്ടിൽ റോയി കെ. ഊക്കൻ - ബെൻസി ദമ്പതികളുടെ ഇളയമകൾ ഐറിൻ (18) ആണ് മരിച്ചത്. എറണാകുളം ചിറ്റൂർ റോഡ് വളഞ്ഞമ്പലം ക്ഷേത്രത്തിനു സമീപത്തെ ശാന്തി തോട്ടക്കാട്ട് ഫ്ലാറ്റിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണമായ അപകടം. മൂന്നാം നിലയിലാണ് ഐറിന്റെ കുടുംബം താമസിക്കുന്നത്.
ജ്യേഷ്ഠൻ അലനും ബന്ധുവീട്ടിലെ പെൺകുട്ടിക്കുമൊപ്പം വ്യായാമം ചെയ്തശേഷം പാരപ്പെറ്റിനോട് ചേർന്നുള്ള ടെെലിട്ട ബെഞ്ചിൽ വിശ്രമിക്കുകയായിരുന്നു ഐറിൻ. ചെരുപ്പിട്ട കാലുകൾ ബെഞ്ചിൽ കയറ്റിവച്ച് ഹെഡ്ഫോണിൽ പാട്ടുകേട്ടിരിക്കവേ ബന്ധുവിന്റെ വിളികേട്ട് ചാടിയെഴുന്നേറ്റ ഐറീൻ തെന്നി പിന്നോട്ടു മറിഞ്ഞു. പാരപ്പെറ്റിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും താഴേക്കു പതിക്കുകയായിരുന്നു. ആറാം നിലയുടെ സൈഡ് മേൽക്കൂരയിൽ തലയിടിച്ചുവീണ ഐറിൻ ഫ്ളാറ്റിനോട് ചേർന്നുള്ള കാർപോർച്ചിന്റെ മുകളിൽ പതിച്ചു. കാർപോർച്ചിന്റെ ഷീറ്റ് തകർന്നാണ് നിലത്തുവീണത്. തലയ്ക്കായിരുന്നു ഗുരുതര പരിക്ക്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോയിക്ക് റിയാദിലാണ് ജോലി. ആറു മാസം മുമ്പാണ് ചാലക്കുടിയിൽ നിന്ന് ബെൻസിയും മക്കളും അപ്പാർട്ട്മെന്റിൽ താമസമാക്കിയത്. ഒമ്പതാം നിലയിൽ ബെൻസിയുടെ ബന്ധുവും കുടുംബവുമാണ്.
സ്കൂൾ ടോപ്പർ
തൃശൂർ നിർമ്മലമാതാ സെൻട്രൽ സ്കൂളിൽ ബയോ മാത്‌സ് വിദ്യാർത്ഥിനിയായിരുന്നു ഐറിൻ. എല്ലാ വിഷയങ്ങൾക്കും എ പ്ലസും 96.8% മാർക്കും വാങ്ങിയാണ് വിജയിച്ചത്. സ്കൂൾ പഠനം ചാലക്കുടി സി.എം.ഐ പബ്ളിക് സ്കൂളിലായിരുന്നു. 97% മാർക്ക് വാങ്ങിയാണ് പത്താം ക്ളാസ് പാസായത്. അസ്വാഭാവിക മരണത്തിന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പിതാവ് റോയ് റിയാദിൽ നിന്ന് എത്തിയ ശേഷമായിരിക്കും സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |