മലപ്പുറം: ജില്ലയിൽ അശ്രദ്ധയും അറിവില്ലായ്മയും മൂലം വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി അധികൃതർ. കെ.എസ്.ഇ.ബിയുടെ കണക്കുപ്രകാരം ഈ വർഷം വൈദ്യുതി അറ്റകുറ്റപ്പണിക്കിടെയും അബദ്ധത്തിലും ഷോക്കേറ്റ് ഒമ്പത് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കുമേറ്റു. മരിച്ചവരിൽ ഒമ്പത് പേരും പരിക്കേറ്റവരിൽ നാലുപേരും പൊതുജനങ്ങളാണ്. വൈദ്യുതി വകുപ്പിലെ നാല് ജീവനക്കാർക്കും പരിക്കേറ്റു. റിപ്പോർട്ട് ചെയ്യപ്പെടാത്ത അപകടങ്ങൾ നിരവധിയാണ്.
തിരൂർ സർക്കിൾ പരിധിയിലാണ് അപകടങ്ങൾ ഏറെയും. 10 അപകടങ്ങളിലായി അഞ്ചുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. മഞ്ചേരി സർക്കിളിൽ ഏഴ് അപകടങ്ങളിൽ മൂന്നുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. നിലമ്പൂർ സർക്കിളിൽ മൂന്ന് അപകടങ്ങളിലായി ഒരാൾ മരിച്ചു. മഴക്കാലത്ത് വൈദ്യുതി അപകടങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യതയേറെയാണ്. ശക്തമായ കാറ്റും മഴയും മൂലം ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാദ്ധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളിൽ സ്പർശിക്കരുതെന്നും അധികൃതരെ വിവരം അറിയിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പേകുന്നു.
അറിയാത്ത പണി ചെയ്യല്ലേ
ജില്ലയിൽ വൈദ്യുതി അപകടങ്ങളിൽ നല്ലൊരു പങ്കും വീടുകളിലെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ടാണ്. കൃത്യമായ ധാരണയോ പരിചയമോയില്ലാതെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ചെയ്യരുത്. അത്യാവശ്യ സാഹചര്യങ്ങളിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമേ വീട്ടിലെ ഇലക്ട്രിക് ജോലി ചെയ്യാൻ പാടുള്ളൂവെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. കഴിവതും പരിചയസമ്പന്നരായ ഇലക്ട്രീഷൻമാരുടെ സേവനം തേടണം. ഇടിമിന്നലുളളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ചെയ്യരുത്. സ്വിച്ചുകൾക്കുള്ളിൽ വെള്ളം ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നനഞ്ഞ കൈയുമായി സ്വിച്ചിടുകയും ഓഫാക്കുകയും ചെയ്യുന്നതിലൂടെ അപകടങ്ങൾ സംഭവിക്കുന്നതും വർദ്ധിച്ചിട്ടുണ്ട്.
ഇനി ശ്രദ്ധിക്കണം
1- ശക്തമായ മഴയും കാറ്റുമുള്ള ദിവസങ്ങളിൽ രാത്രിയിലും അതിരാവിലെയും യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണം. ഇലക്ട്രിക് ലൈൻ കമ്പികൾ പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യതയേറെ.
2- ലോഹത്തോട്ടികൾ ഒരു കാരണവശാലും വൈദ്യുതി ലൈനുകൾക്ക് സമീപം ഉയർത്തരുത്. സർവീസ് വയർ കേബിളുകളിലും സ്പർശിക്കരുത്.
3- എർത്ത് കമ്പികളിലോ പൈപ്പിലോ സ്പർശിക്കരുത്. ഇലക്ട്രിക് വയറുകളുടെ ഇൻസ്റ്റലേഷൻ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തണം.
4- വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ റബർ ചെരിപ്പ് ധരിക്കുക. ഇടിമിന്നലുളള സമയങ്ങളിൽ ഇവ പ്രവർത്തിപ്പിക്കരുത്.
5- ശക്തമായ ഇടിമിന്നലിനും മഴയ്ക്കും മുമ്പ് വൈദ്യുതി ഉപകരണങ്ങൾ പ്ലഗ്ലിൽ നിന്ന് വേർപ്പെടുത്തണം.
6 -വസ്ത്രങ്ങൾ ഉണക്കുന്നതിന് വേണ്ടി വൈദ്യുതി പോസ്റ്റുകളിൽ ഇലക്ട്രിക് വയറോ കയറോ കെട്ടരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |