തിരുവനന്തപുരം: കൂടുതൽ ഇളവുകളോടെ ഓണവിപണി തുറന്നെങ്കിലും പ്രതീക്ഷിക്കുന്ന കച്ചവടം നിയന്ത്രണങ്ങൾ കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ.
പുതിയ ഉത്തരവു പ്രകാരം വാക്‌സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫലം നെഗറ്റീവ് ആയവർക്കും കൊവിഡ് രോഗമുക്തി നേടിയവർക്കുമാണ് കടകൾക്കുള്ളിൽ പ്രവേശിക്കാൻ അനുവാദമുള്ളത്. പുറത്തുനിന്ന് സാധനം വാങ്ങാൻ സത്യവാങ്മൂലം മാത്രം മതി. വീടിനടുത്തുള്ള കടകളിൽ സത്യവാങ്മൂലവും നിർബന്ധമല്ല. എന്നാൽ, ഓണത്തിന് കൂടുതൽ കച്ചവടം നടക്കുന്ന വസ്ത്രം, ജുവലറി, ഗൃഹോപകരണങ്ങൾ തുടങ്ങിയവ വാങ്ങണമെങ്കിൽ കടകൾക്കുള്ളിൽ കയറണം. അതുകൊണ്ടാണ് ഉത്തരവ് അശാസ്ത്രീയമാണെന്ന് പ്രതിപക്ഷത്തിനൊപ്പം വ്യാപാരി സമൂഹവും പറയുന്നത്.
വിപണി ഓണക്കച്ചവടത്തിനായി ഇന്നലെ തുറന്നെങ്കിലും കടകളിൽ എത്തിയവർ നന്നേ കുറവ്. വ്യാപകമായ പരിശോധന ഇന്നലെ പൊലീസ് നടത്തിയിരുന്നില്ല. എന്നിട്ടും സ്ഥിതിഗതികൾ ഇങ്ങനെയാണെങ്കിൽ പിഴ ചുമത്താനായി പൊലീസ് എല്ലായിടത്തും നിലയുറപ്പിച്ചാൽ ലോക്ക് ഡൗണിന്റെ ഫലമായിരിക്കും എന്നാണ് ആശങ്ക. കടകളിൽ പൊലീസ് നിർദ്ദേശപ്രകാരം നിബന്ധനകൾ എഴുതി പ്രദർശിപ്പിക്കുക മാത്രമാണ് ഇന്നലെ ചെയ്തത്. ഫാൻസി കടകളിലും ഗിഫ്ട് ഷോപ്പുകളിലും ഒരാളിൽ കൂടുതൽ പ്രവേശിക്കാൻ പാടില്ലെന്ന് ചിലയിടങ്ങളിൽ പൊലീസ് വിലക്കിയിരുന്നു. തിരക്കുള്ള ജംഗ്ഷനുകളിൽ പോലും വാഹനങ്ങൾ തടഞ്ഞുനിറുത്തി പൊലീസ് പരിശോധിക്കുന്നതായും ആക്ഷേപമുണ്ട്.
നടപടി കർശനമാക്കിയാൽ
സർക്കാർ ഉത്തരവ് പ്രകാരം നിയമനടപടികൾ കർശനമാക്കിയാൽ ചെറുപ്പക്കാരിൽ നല്ലൊരു പങ്കിനും വീടിനുള്ളിൽ തന്നെ കഴിയേണ്ടിവരും. 45 വയസ്സിനു മുകളിലുള്ളവർക്കാണ് കൂടുതലും വാക്‌സിൻ ലഭിച്ചത്. അതിനു താഴെയുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി വരുന്നതേയുള്ളൂ. 1.49 കോടി പേർക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചപ്പോൾ അതിൽ 45 വയസിനു താഴെയുള്ളവരുടെ എണ്ണം 42.5 ലക്ഷം മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |