ഗുസ്തിയിൽ രവികുമാറിന് വെള്ളി
ടോക്യോ : ഒളിമ്പിക് മെഡൽ വേട്ടയിൽ ഇന്ത്യ മിന്നിയ ഇന്നലെ വെള്ളിത്തിളക്കവുമായി ഗുസ്തിതാരം രവികുമാറും മലയാളി സൂപ്പർ ഗോളി ശ്രീജേഷിന്റെ അത്യുഗ്രൻ പ്രകടനത്തിൽ വെങ്കലമണിഞ്ഞ് പുരുഷ ഹോക്കി ടീമും. 41 വർഷത്തിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക് മെഡൽ നേടുന്നത്.
ഫ്രീസ്റ്റൈൽ ഗുസ്തി 57 കിലോഗ്രാം വിഭാഗം ഫൈനലിൽ കാലിടറിയതോടെയാണ് രവികുമാറിന് വെള്ളിയിൽ തൃപ്തനാകേണ്ടിവന്നത്. ലൂസേഴ്സ് ഫൈനലിൽ കരുത്തരായ ജർമ്മനിയെ 5-4ന് അട്ടിമറിച്ചാണ് ശ്രീജേഷും സംഘവും വെങ്കലം നേടിയത്. ഇതോടെ ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ അഞ്ചായി ഉയർന്നു.
കളി തീരാൻ ആറു സെക്കൻഡുകൾ മാത്രം ശേഷിക്കേ എതിരാളികളുടെ ഒരു പെനാൽറ്റി കോർണർ തട്ടിത്തെറിപ്പിച്ച ശ്രീജേഷിന്റെ അവിസ്മരണീയ പ്രകടനമാണ് ഇന്ത്യൻ ഹോക്കിയുടെ തന്നെ ഉയിർപ്പിന് വഴിതെളിച്ച ചരിത്രവിജയത്തിന് വഴിയൊരുക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ നിരവധി നിർണായക സേവുകളാണ് ശ്രീജേഷ് നടത്തിയത്.
വനിതാ ഹോക്കി ലൂസേഴ്സ് ഫൈനലിൽ വെങ്കലം തേടി ഇന്ത്യൻ വനിതകൾ ഇന്ന് ബ്രിട്ടനെ നേരിടും.രാവിലെ ഏഴു മുതലാണ് മത്സരം.
കഴിഞ്ഞ ദിവസം സെമിഫൈനലിൽ മിന്നുന്ന വിജയം നേടി ഇന്നലെ ഫൈനലിനിറങ്ങിയ രവികുമാറിനെ റഷ്യക്കാരൻ സാവുർ ഉഗ്വേവ് 7-4ന് തോൽപ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെ, വെങ്കല മെഡലിനായുള്ള മത്സരത്തിനിറങ്ങിയ ദീപക് പൂനിയയും തോറ്റു. വനിതാവിഭാഗത്തിൽ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന വിനേഷ് ഫോഗാട്ടിന്റെ ക്വാർട്ടർ ഫൈനൽ തോൽവിയും ഗോദയിൽ നിന്നുള്ള തിരിച്ചടിയായി.
ഹോക്കിയിലെ ഉയിർപ്പ്
1980 മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഹോക്കിയിൽ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്‌സ് ഹോക്കിയുടെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. എട്ട് തവണ സ്വർണവും ഒരു വെള്ളിയും ഇന്ത്യ നേടിയിട്ടുണ്ട്. ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.ആകെ 12ഒളിമ്പിക് മെഡലുകളാണ് ഇന്ത്യ ഹോക്കിയിൽ കൊയ്തത്.
രണ്ടാമത്തെ മലയാളി
ഒളിമ്പിക് മെഡലിൽ മുത്തമിടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീജേഷ്. 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഹോക്കി ടീമിന്റെ ഗോളി മാനുവൽ ഫ്രെഡറിക്കാണ് ആദ്യ മലയാളി.
ഇന്ത്യൻ ഹോക്കിയുടെ പുനർജന്മമാണിത്.41 വർഷത്തിന് ശേഷം ഒളിമ്പിക് മെഡൽ നമ്മളെത്തേടിയെത്തിയിരിക്കുന്നു. നമ്മുടെ ചെറുപ്പക്കാരെ ഹോക്കിയിലേക്ക് ആകർഷിക്കാൻ ഈ മെഡൽ പ്രേരണയാകട്ടെ.21കൊല്ലമായി ഹോക്കി കളിക്കുന്ന എന്റെ അനുഭവ സമ്പത്തുമുഴുവൻ ഈ 60 മിനിട്ടിനുവേണ്ടി ഞാൻ പ്രയോജനപ്പെടുത്തുകയായിരുന്നു
-- പി.ആർ ശ്രീജേഷ്
ചരിത്രമുഹൂർത്തം പിറന്നിരിക്കുന്നു. ഈ ദിവസം ഇന്ത്യക്കാരെല്ലാം ഓർത്തിരിക്കും. രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ച ഹോക്കി ടീമിനും അഭിമാനമായി മാറിയ രവികുമാറിനും അഭിനന്ദനങ്ങൾ
- പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹോക്കി താരം വന്ദനയ്ക്ക് ജാതി അധിക്ഷേപം;ഒരാൾ അറസ്റ്റിൽ
ഹരിദ്വാർ: ടോക്കിയോ ഒളിമ്പിക്സിൽ വനിതാ ഹോക്കി ടീമിനെ സെമിയിൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ വന്ദനാ കതാരിയയുടെ കുടുംബത്തിന് നേരിട്ടത് ജാതി അധിക്ഷേപം. സംഭവത്തിൽ നാട്ടുകാരനായ ഒരാൾ അറസ്റ്റിലായി.
വന്ദനയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് വിജയപാൽ എന്നയാളെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.
പൂൾ 'എ'യിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ നേടിയ നാലിൽ മൂന്ന് ഗോളും വന്ദനയുടെ വകയായിരുന്നു. മത്സരത്തിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ് വന്ദന.
ബുധനാഴ്ച സെമിഫൈനലിൽ അർജന്റീനയോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് ഹരിദ്വാറിലെ റോഷ്നബാദിലുള്ള വന്ദനയുടെ വീടിന് മുന്നിൽ സവർണരായ ചിലർ ബഹളമുണ്ടാക്കി ജാതി അധിക്ഷേപം നടത്തിയത്. ദളിതർ ടീമിൽ ഉള്ളതുകൊണ്ടാണ് തോറ്റതെന്നും എല്ലാ കായിക ഇനങ്ങളിൽ നിന്നും ദളിതരെ ഒഴിവാക്കണമെന്നും ഇവർ ആക്രോശിച്ചു. വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും നഗ്ന നൃത്തമാടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |