ന്യൂഡൽഹി: വോഡഫോൺ, കെയിൻ കമ്പനികളെ സഹായിക്കാൻ മുൻകൂർ നികുതി ഈടാക്കൽ നിയമം (റെട്രോസ്‌പെക്‌ടീവ് ടാക്സ്) നിയമം ഒഴിവാക്കാനുള്ള ഭേദഗതി ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. യു.കെ ആസ്ഥാനമായുള്ള ടെലികോം കമ്പനി വോഡഫോൺ, ഓയിൽ ഗ്യാസ് പര്യവേക്ഷക കമ്പനിയായ കെയിൻ എന്നിവയിൽ നിന്ന് ഈടാക്കിയ നികുതി പണം തിരിച്ചു നൽകാൻ വഴിയൊരുക്കുന്നതാണ് നിയമം. പണം തിരികെ നൽകുമ്പോൾ ഇന്ത്യയ്ക്കെതിരെ നൽകിയ കേസുകൾ ഈ കമ്പനികൾ പിൻവലിക്കണമെന്നാണ് ഉപാധി.
2012 മേയിൽ ഇന്ത്യയിലെ സ്വത്തുക്കൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഈടാക്കിയ നികുതി ഒഴിവാക്കാൻ ആദായ നികുതി നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. 2012ൽ അന്നത്തെ യു.പി.എ സർക്കാർ കൊണ്ടുവന്ന റെട്രോസ്‌പെക്‌ടീവ് നികുതി നിയമപ്രകാരം ഹച്ചിൻസൺ കമ്പനിയുടെ സ്വത്തുക്കൾ വോഡഫോൺ കമ്പനി ഏറ്റെടുത്ത വകയിൽ 11,000 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. സമാനമായ സ്വത്ത് ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് കെയിൻ കമ്പനിയിൽ നിന്ന് 8800 കോടി രൂപയും നികുതിയായി ഈടാക്കി. ഇതിനെതിരെ ഇരുകമ്പനികളും അന്താരാഷ്‌ട്ര കോടതിയിൽ നൽകിയ കേസിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമം ഒഴിവാക്കുന്നത്.
ബഹളം തുടരുന്നു
അതിനിടെ പെഗസസ് വിഷയത്തിൽ രാജ്യസഭയിലുംലോക്സഭയിലും ഇന്നലെയും ബഹളം തുടർന്നു. ബഹളത്തിൽ മൂന്നുതവണ നിറുത്തിവച്ച ശേഷമാണ് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞത്. പെഗസസ് വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ന് പ്രതിപക്ഷ സഭാ നേതാക്കൾ യോഗം ചേരും. രാഹുൽ ഗാന്ധിയും പങ്കെടുക്കും.
ബഹളത്തിനിടയിലും രാജ്യസഭയിൽ ഓർഡിനൻസ് ഫാക്ടറികളിലെ സമരം നിരോധിക്കുന്ന അവശ്യ പ്രതിരോധ സേവന നിയമം, അരുണാചൽ പ്രദേശിലെ പട്ടികജാതി വിഭാഗങ്ങളുടെ പട്ടിക പരിഷ്കരിക്കുന്ന ഭേദഗതി ബിൽ, രാജ്യതലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരത്തിനുള്ള നിയമം എന്നിവ പാസാക്കി. അവശ്യപ്രതിരോധ നിയമവും വായുഗുണനിലവാര നിയമവും ലോക്സഭ പാസാക്കിയതാണ്. ലോക്സഭയിൽ നികുതി ഭേദഗതി ബില്ലും കേന്ദ്ര യൂണിവേഴ്സിറ്റി ഭേദഗതി ബില്ലും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |