അടിമാലി: കടബാദ്ധ്യതയെ തുടർന്ന് രണ്ട് വ്യാപാരികൾ കൂടി ജീവനൊടുക്കി. അടിമാലി സേനാപതി പള്ളിക്കുന്നിൽ പലചരക്ക് കട നടത്തിയിരുന്ന കുഴിയമ്പാട്ട് ദാമോദരൻ (60) കടയ്ക്കുള്ളിൽ വിഷം കഴിച്ചും ഒറ്റപ്പാലത്ത് പച്ചക്കറി വ്യാപാരിയായ പനമണ്ണ തളിയൻ തൊടി വീട്ടിൽ അലവി (37) വീട്ടിൽ കെട്ടിത്തൂങ്ങിയുമാണ് ജീവനൊടുക്കിയത്.
വർഷങ്ങളായി പള്ളിക്കുന്ന് ടൗണിൽ പലചരക്ക് കടയും ഒപ്പം കോഴിക്കടയും നടത്തുകയായിരുന്നു ദാമോദരൻ. ബുധനാഴ്ച രാവിലെ 11ന് കടയിലെത്തിയ ദാമോദരൻ പിന്നിലെ വാതിൽ തുറന്ന് അകത്ത് കയറി. വൈകിട്ട് അഞ്ചായിട്ടും മുൻവശത്തെ ഷട്ടർ തുറന്നുകാണാതിരുന്നതിനെ തുടർന്ന് സമീപവാസികൾ അന്വേഷിച്ചു. മൊബൈൽ ഫോണിലേക്ക് വിളിച്ചെങ്കിലും കാൾ എടുക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ കോഴികളെ സൂക്ഷിക്കുന്ന ഭാഗത്ത് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ച് ലക്ഷത്തിലധികം രൂപയുടെ ബാദ്ധ്യതയുള്ളതായി പറയപ്പെടുന്നു. പലരോടും പണം കടം ചോദിച്ചിരുന്നു. ലോക്ക്‌ഡൗണിൽ കച്ചവടം കുറഞ്ഞതിനെ തുടർന്ന് കടം പെരുകിയതായാണ് വിവരം. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: ആനന്ദവല്ലി വാഗമൺ പഴമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ആദർശ്, അഖില. മരുമകൻ: മഹേഷ്.
ഈ ലോക്ക് ഡൗണിൽ ഇടുക്കിയിൽ മരിക്കുന്ന രണ്ടാമത്തെ വ്യാപാരിയാണ് ദാമോദരൻ. രണ്ടാഴ്ച മുമ്പാണ് അടിമാലിയിൽ ബേക്കറിയുടമ വിനോദ് കടബാദ്ധ്യതയെ തുടർന്ന് കടയിൽ തൂങ്ങിമരിച്ചത്.
ഒറ്റപ്പാലത്ത് കോതകുറിശ്ശി സെന്ററിൽ ഏറെക്കാലമായി പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന അലവിയെ ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാപാരി വ്യവസായി സംഘടനാ നേതാവ് കൂടിയായ അലവി വലിയ സാമ്പത്തിക ബാദ്ധ്യതയെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് വ്യാപാരികൾ പറഞ്ഞു. ഭാര്യ: ഫർസീന. മകൾ: ഇസ്രത്ത്.
രണ്ട് ഓട്ടോ ഡ്രൈവർമാരും ജീവനൊടുക്കി
കോഴിക്കോട് / വടകര: കൊവിഡ് പ്രതിസന്ധിയിൽ വന്നുപെട്ട കടബാദ്ധ്യതയിൽ മനംനൊന്ത് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ ജീവനൊടുക്കി. അത്തോളി കൂമുള്ളി കോതങ്കലിൽ കോതങ്കൽ പിലാച്ചേരി മനോജ് (52), വടകര നടക്കുതാഴ ഹരീഷ് ബാബു (59) എന്നിവരാണ് കെട്ടിത്തൂങ്ങി മരിച്ചത്.
വീടിനോട് ചേർന്നുള്ള ചായ്പിലാണ് മനോജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. നേരത്തെ കോഴിക്കോട് - ഉള്ള്യേരി റൂട്ടിലെ സ്വകാര്യ ബസ്സിൽ കണ്ടക്ടറായിരുന്നു. പണിയില്ലാതായതോടെ വായ്പയെടുത്ത് ഓട്ടോ വാങ്ങിയതാണ്. ഇതിന്റെ അടവ് തെറ്റിയതടക്കമുള്ള സാമ്പത്തികപ്രശ്നങ്ങൾ വല്ലാതെ അലട്ടിയിരുന്നു. ഒരു മാസം മുമ്പ് ഡെങ്കിപ്പനി ബാധിച്ചതിന്റെ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. ഭാര്യ: ഷിബിത. മക്കൾ: കൃഷ്ണപ്രിയ, ഹരിഗോവിന്ദ്. മരുമകൻ: വിജേഷ്.
പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
മാക്കൂൽപീടികയിലെ വാടക ക്വാർട്ടേഴ്സിലാണ് നടക്കുതാഴ ജാനുവിന്റെ മകൻ ഹരീഷ് ബാബു തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുറച്ചു നാളായി വലിയ മാനസികവിഷമത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |