മമ്മൂട്ടിയുടെ സിനിമാ പ്രവേശനത്തിന് അര നൂറ്റാണ്ട്
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി സിനിമയിൽ മുഖം കാണിച്ചിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുന്നു.
മമ്മൂട്ടി ആദ്യമായി മൂവി കാമറയെ അഭിമുഖീകരിച്ചത് സത്യനെയും പ്രേംനസീറിനെയും ഷീലയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ്. ഒറ്റ ഷോട്ടിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. അഭിനയത്തുടക്കത്തിന്റെ ആ ചിത്രം അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ മമ്മൂട്ടി പങ്കുവച്ചിരുന്നു.
1971-ൽ ആണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസായത്. കണക്ക് പ്രകാരം മമ്മൂട്ടിയുടെ അഭിനയജീവിതത്തിന് അമ്പതാണ്ട് ആയെങ്കിലും സിനിമയിൽ തുടർച്ചയായി അഭിനയിച്ചത് എൺപതുകളുടെ തുടക്കം മുതലാണ്. അതിനാൽ അമ്പതാണ്ടിന്റെ ആഘോഷം വേണ്ടെന്നാണ് ആരാധക സംഘടനകളുടെ തീരുമാനം. മമ്മൂട്ടിക്കും അതേ അഭിപ്രായമാണ്.
സെപ്തംബർ ഏഴിന് താരത്തിന്റെ ജന്മദിനം പതിവ് പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ വിപുലമായി ആഘോഷിക്കും. ഇന്ന് പ്രത്യേക ചടങ്ങുകളോ ആഘോഷ പരിപാടികളോ ഉണ്ടാവില്ല. ദുൽഖർ സൽമാൻ ഹൈദരാബാദിൽ ഒരു തെലുങ്ക് പടത്തിന്റെ ഷൂട്ടിംഗിലാണ്.
സമൂഹമാദ്ധ്യമങ്ങളിൽ 'മമ്മൂട്ടിസത്തിന്റെ അമ്പത് വർഷങ്ങൾ" എന്ന പേരിൽ ആഘോഷങ്ങൾ അരങ്ങേറുന്നുണ്ട്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിന്റെ ലൊക്കേഷനിലായിരിക്കും മമ്മൂട്ടി ഇത്തവണ ഓണം ആഘോഷിക്കുക. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഞായറാഴ്ച എറണാകുളത്ത് തുടങ്ങും. ബിഗ് ബീക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തിൽ സൗബിൻഷാഹിർ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ജിനുജോസഫ്, ഷൈൻ ടോം ചാക്കോ, നിസ്താർ, ലെന, വീണ നന്ദകുമാർ, തെലുങ്ക് താരം അനസൂയ ഭരദ്വാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. പന്ത്രണ്ട് ദിവസം ഇതിനായി മമ്മൂട്ടി നൽകിയിട്ടുണ്ട്.
ഭീഷ്മപർവ്വം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി നവാഗത സംവിധായിക രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിൽ അഭിനയിച്ചുതുടങ്ങും. സുദീർഘമായ കരിയറിൽ ഇതുവരെ കൈയാളിയിട്ടില്ലാത്ത, സവിശേഷതകളേറെയുള്ള ഒരു കഥാപാത്രമാണ് പുഴുവിൽ മമ്മൂട്ടിയെ കാത്തിരിക്കുന്നത്. ദുൽഖർ സൽമാനും മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് എസ്. ജോർജും ചേർന്ന് നിർമ്മിക്കുന്ന പുഴുവിൽ പാർവതി തിരുവോത്താണ് നായിക.
പുഴുവിന് ശേഷം കെ. മധു -എസ്.എൻ. സ്വാമി ടീമിന്റെ സി.ബി.ഐ സീരീസിലെ അഞ്ചാം ഭാഗം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |