SignIn
Kerala Kaumudi Online
Thursday, 25 April 2024 12.29 AM IST

പ്രതിസന്ധി അയഞ്ഞു, വിപണിക്ക് പുനർജന്മം

smstrrt
ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയതോടെ സജീവമായ മിഠായിത്തെരുവ്.

കോഴിക്കോട്: അടച്ചിടലുകളുടെയും നിയന്ത്രണങ്ങളുടെയും പ്രതിസന്ധികൾക്ക് ഇളവുനൽകിയതോടെ ജില്ലയിലെ വ്യാപാര മേഖല ഉണർന്നു. ഇളവുകൾ പ്രാബല്യത്തിൽ വന്ന ഇന്നലെ നഗരത്തിലെ പകുതിയിലധികം കടകളും തുറന്നു. അറ്റകുറ്റ പണി നടക്കുന്നതിനാൽ ചില കടകൾ തുറന്നില്ല. അവയും അടുത്ത ദിവസങ്ങളിൽ സജീവമാകും. വിപുലമായ കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയാണ് കടകൾ പ്രവർത്തനം ആരംഭിച്ചത്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ സാനിറ്റൈസർ, സന്ദർശക രജിസ്റ്റർ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ഓണം അടുത്തിരിക്കെ വിപണി ഉഷാറാക്കാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികൾ. ‌കഴിഞ്ഞ ഓണം ലോക്ക്ഡൗൺ കാലത്തായതിനാൽ ഉണ്ടായ കനത്ത നഷ്ടം നികത്താനാവുമെന്നാണ് പ്രതീക്ഷ.

ഓണം വിപണി മുന്നിൽകണ്ട് അന്യസംസ്ഥാനങ്ങളിൽ നിന്ന് തുണിത്തരങ്ങളും മറ്റ് ചരക്കുകളും എത്തി തുടങ്ങി. മൊത്തക്കച്ചവട സ്ഥാപനങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി സാധനങ്ങൾ ഇറക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. എത്തുന്നവയ്ക്ക് ആവശ്യക്കാർ കാത്തുനിൽക്കുകയാണ്. ഈ ഓണക്കാലവും തിരിച്ചടിയാകുമോയെന്ന സംശയത്തിൽ നേരത്തെ ഓർഡറുകൾ നൽകാൻ മടിച്ചുനിന്ന ചെറുകിട വ്യാപാരികളും ഓർഡറുകൾ നൽകിത്തുടങ്ങി.

അതേസമയം ഇളവുകളിൽ പറഞ്ഞിരിക്കുന്ന ചില നിബന്ധനകളോട് വ്യാപാരികൾക്ക് അസംതൃപ്തിയുണ്ട്. കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ, ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. ജില്ലയിൽ വാക്സിൻ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്നും നിബന്ധന ഒഴിവാക്കണമെന്നുമാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

'' സ്ഥാപനം നടത്തുന്ന കച്ചവടക്കാരനും അവിടുത്തെജീവനക്കാർക്കും വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിൽ വിരോധമില്ല. എന്നാൽ കടകളിലെത്തുന്നവർക്ക് സർട്ടിഫിക്കറ്റ് വേണമെന്നതിനോട് യോജിക്കാനാവില്ല. പ്രശ്നം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തും. നിരത്തിലിറങ്ങുന്നവർ വാക്സിൻ എടുത്തിരിക്കണം. അത് ഉറപ്പുവരുത്തേണ്ടത് കച്ചവടക്കാരല്ല, പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാണ് .

ടി.മരക്കാർ- ജില്ലാ സെക്രട്ടറി, കേരള വ്യാപാരി വ്യവസായ സമിതി

''ഇത്തവണ ഓണ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇളവുകളിലെ നിബന്ധനകളിൽ ആശങ്കയുണ്ട്. കടയിൽ അരി വാങ്ങാൻ വരുന്നവരോട് സർട്ടിഫിക്കറ്റ് കാണിച്ചാലേ തരൂ എന്ന് പറയാൻ കഴിയുമോ''

ബിജു , വ്യാപാരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.