കൊല്ലം: അഷ്ടമുടിക്കായലിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവർത്തനത്തിൽ ജില്ലാ പഞ്ചായത്തും പങ്കുചേരുന്നു. ഇതിന്റെ ഭാഗമായി 11ഗ്രാമ പഞ്ചായത്തുകളെയാണ് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമാക്കുന്നത്. കായൽത്തീരത്ത് ആൾതാമസമില്ലാത്ത സ്ഥലങ്ങളിൽ കണ്ടൽക്കാടുകൾ വെച്ചു പിടിപ്പിക്കുന്ന പ്രവർത്തനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുകയാണ്. 20,000 കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയിൽ 5000 ചെടികൾ നട്ടുകഴിഞ്ഞു. തൊഴിലുറപ്പ് പ്രവർത്തകരെയും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 10ലക്ഷം രൂപയുടെ പദ്ധതി നേരത്തേ നടപ്പാക്കിയിരുന്നു. 20ലക്ഷത്തിന്റെ പുതിയ പദ്ധതിയുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണ പ്രവർത്തനത്തിലും ത്രിതലപഞ്ചായത്തുകൾ പദ്ധതി രൂപീകരിക്കും.
മാലിന്യ പ്രശ്നങ്ങളും കായൽ കൈയേറ്റവുമാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഇതുരണ്ടും തടയാൻ ആക്ഷൻ പ്ലാനിൽ പദ്ധതി വേണം. കായൽ സംരക്ഷണത്തിന് അതോറിട്ടി രൂപീകരിച്ചാൽ ഇത് സാദ്ധ്യമാകും. കായലിന്റെ ജൈവ വൈവിദ്ധ്യം സംരക്ഷിച്ചാൽ തദ്ദേശീയരുടെ വരുമാനവും വർദ്ധിക്കും. അതിനനുസരിച്ച് വിനോദ സഞ്ചാര സാദ്ധ്യതകൾ വികസിപ്പിക്കണം. കായലിൽ മാലിന്യം നിറഞ്ഞതിനാൽ മത്സ്യസമ്പത്ത് കുറഞ്ഞിരിക്കുകയാണ്. മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ ആവശ്യമായ ഫലപ്രദമായ നിർദേശങ്ങൾ ആക്ഷൻ പ്ലാനിലുണ്ടാവണം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ കായലിന്റെ പ്രവേശനകവാടത്തിൽ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. ഡ്രഡ്ജിംഗ് നടത്തി ചെളിയും മണ്ണും നീക്കി ഹൗസ് ബോട്ട് യാത്ര സുഗമമാക്കണം. കായലിന്റെ മുപ്പതോളം തുരുത്തുകളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് രൂപീകരിക്കണം.
സാം കെ. ഡാനിയൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |