കൊച്ചി: പ്രമുഖ അമേരിക്കൻ ടെക്‌നോളജി സ്ഥാപനമായ ഐ.ബി.എം കൊച്ചിയിൽ സോഫ്‌റ്റ്‌വെയർ ലാബ് സ്ഥാപിക്കും. ഹൈബ്രിഡ് ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ടെക്‌നോളജി എന്നിവ വികസിപ്പിക്കുന്ന ആധുനിക പ്രൊഡക്‌ട് എൻജിനിയറിംഗ്, ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് സെന്ററാണ് സ്ഥാപിക്കുന്നത്.
ഐ.ബി.എം ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ സന്ദീപ് പട്ടേൽ, ഐ.ബി.എം ഇന്ത്യ സോഫ്‌റ്റ്‌വെയർ ലാബ്‌സ് വൈസ് പ്രസിഡന്റ് ഗൗരവ് ശർമ്മ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്തി. സർക്കാരിന്റെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾക്കായി ഓട്ടോമേഷൻ, ഡേറ്റ, എ.ഐ., സെക്യൂരിറ്റി എന്നിവ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളാണ് സെന്ററിൽ വികസിപ്പിക്കുകയെന്ന് ഗൗരവ് ശർമ്മ പറഞ്ഞു.
ആഗോളതലത്തിൽ ശ്രദ്ധേയമായ പദ്ധതികൾ ഐ.ബി.എം ഇന്ത്യയിൽ എത്തിച്ചിരുന്നു; ഇതിന്റെ ഭാഗമാണ് കൊച്ചിയിലെ സെന്ററുമെന്ന് സന്ദീപ് പട്ടേൽ പറഞ്ഞു. ഐ.ടി. പ്രൊഫഷണുകൾക്കും സംരംഭകർക്കുമുള്ള പ്രതിഭാ കേന്ദ്രമാണ് കേരളമെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തെ ഡിജിറ്റൽ നോളജ് ഇക്കണോമിയാക്കി മാറ്റുന്നത് സംബന്ധിച്ച സർക്കാരിന്റെ പദ്ധതികൾ യോഗത്തിൽ വിശദീകരിച്ചു.
ബംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിലവിൽ ഐ.ബി.എം സോഫ്‌റ്റ്‌വെയർ ലാബ് പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിൽ ലാബ് സ്ഥാപിക്കുന്നത് എവിടെയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |