കൊല്ലം: ഇളവുകൾ നിലവിൽ വന്നതോടെ ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം ഓണവിപണിയിൽ പ്രതീക്ഷയർപ്പിച്ച് വഴിയോരക്കച്ചവടം സജീവമായി. കൊവിഡ് രോഗഭീതിയിൽ ആദ്യം വിലക്കിയത് വഴിയോരക്കച്ചവടക്കാരെയായിരുന്നു. ഇടയ്ക്ക് പച്ചക്കറി, പഴം എന്നിവ വിൽക്കുന്ന തട്ടുകൾ തുടങ്ങിയിരുന്നെങ്കിലും മറ്റ് കച്ചവടക്കാർക്ക് അനുമതി ലഭിച്ചിരുന്നില്ല. വളകൾ, പൊട്ടുകൾ, ലുങ്കികൾ, തോർത്തുകൾ, ഗ്ലാസുകൾ, വീടുകളിൽ ആവശ്യമുള്ള മറ്റ് ചെറുവസ്തുക്കൾ എന്നിവ സാധാരണക്കാർ വാങ്ങുന്നത് വഴിയോരക്കച്ചവടക്കാരിൽ നിന്നാണ്. വിലക്കുറവും വിലപേശാനുള്ള സൗകര്യവുമാണ് സാധാരണക്കാരെ ഇത്തരക്കാരിലേക്ക് ആകർഷിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ മൂലം മറ്റ് തൊഴിലുകൾ ചെയ്യാൻ കഴിയാതെ അരപ്പട്ടിണിയിലേക്ക് പോയവരാണ് മിക്ക വഴിയോരക്കച്ചവടക്കാരും. ഇവരുടെ കച്ചവടം വർദ്ധിക്കുന്നതോടെ ജില്ലയിലെ മൊത്തവ്യാപാരികൾക്കും ചെറുതല്ലാത്ത വ്യാപാരമുണ്ടാകും.
വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ആളെത്തിത്തുടങ്ങി
നീണ്ട ഇടവേളയ്ക്ക് ശേഷം വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ച് ആളെത്തിത്തുടങ്ങി. വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ സാനിറ്റൈസർ, സന്ദർശക രജിസ്റ്റർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഓണത്തിനുള്ള വസ്ത്രവ്യാപാരമല്ല ഇപ്പോൾ നടക്കുന്നതെന്നും ഓണവിപണി സജീവമാകാൻ ഈ ആഴ്ചകൂടി കഴിയേണ്ടിവരുമെന്നുമാണ് നഗരത്തിലെ വസ്ത്രവ്യാപാരികൾ പറയുന്നത്. നേരത്തേ ടെക്സ്റ്റയിൽസുകൾക്ക് വിവാഹാവശ്യങ്ങൾക്കുള്ള വസ്ത്രവില്പനയ്ക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |