കൊച്ചി: അനുമതിയില്ലാതെ പെൺശരീരത്തിൽ ലൈംഗിക പൂർത്തീകരണത്തിനായി നടത്തുന്ന ഏതൊരു പ്രവൃത്തിയും ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി ആജീവനാന്ത കഠിനതടവുശിക്ഷ വിധിച്ചതിനെതിരെ പ്രതി മൂവാറ്റുപുഴ സ്വദേശിയായ സന്തോഷ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വിശദീകരിച്ചത്. ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് പ്രതിയുടെ ആജീവനാന്ത കഠിനതടവ് ജീവപര്യന്തം കഠിനതടവായി ഭേദഗതി ചെയ്തു.
പെൺകുട്ടിയുടെ കാലുകളിൽ തന്റെ ലൈംഗികാവയവം ഉരസി പ്രതി ആഗ്രഹപൂർത്തി വരുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം അനുമതിയില്ലാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് ബലാത്സംഗക്കുറ്റമായി നിർവചിച്ചിരിക്കുന്നത്. കേസിൽ അത്തരത്തിലുള്ള ശാരീരിക ബന്ധമുണ്ടായില്ലെന്നും ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. ഈ വാദം ഡിവിഷൻ ബെഞ്ച് തള്ളി. പെൺശരീരത്തിൽ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തെളിവുകളൊന്നും നൽകിയിരുന്നില്ലെന്നും ആ നിലയ്ക്ക് തനിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ച കോടതി ആ നിയമപ്രകാരം ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കി. പ്രോസിക്യൂഷന് ഇക്കാര്യത്തിൽ വന്ന വീഴ്ച ദൗർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സ്വദേശിനിയായ പെൺകുട്ടി സ്കൂളിലെ മെഡിക്കൽ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് പ്രതിക്കെതിരെ പരാതി പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |