ഒളിമ്പിക്സിൽ ഇന്ത്യ സുവർണ പ്രതീക്ഷയോടെ കാത്തിരുന്ന ഗുസ്തി മത്സരങ്ങളിൽ ഇന്ത്യയ്ക്ക് പൊന്നണിയാനായില്ല. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ വെള്ളികൊണ്ട് തൃപ്തിപ്പെട്ടപ്പോൾ 86 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മത്സരത്തിനിറങ്ങിയ ദീപക്ക് പൂനിയ അവസാന സെക്കൻഡുകളിൽ തോൽവിയിലേക്ക് വീണു. വനിതകളിൽ ഏറെ പ്രതീക്ഷയോടെ 53 കിലോഗ്രാം വിഭാഗത്തിലിറങ്ങിയ വിനേഷ് ഫൊഗാട്ടും 57 കിലോഗ്രാം വിഭാഗത്തിൽ റെപെഷാഗയ്ക്കിറങ്ങിയ അൻഷു മാലിക്കും തോറ്രു.
ഫൈനലിൽ റഷ്യൻ ഒളിമ്പിക് കമ്മിറ്രി താരം സ്വവുർ ഉഗ്യേവിനോട് തോറ്റാണ് രവികുമാർ വെള്ളിയിൽ ഒതുങ്ങിയത്. ടെക്നിക്കൽ പോയിന്റിൽ മുന്നിട്ടു നിന്ന ആർ.ഒ.സി താരം 7-4നാണ് ജയിച്ചത്. ആദ്യ പീരീഡിൽ രവി കുമാറിന് രണ്ട് പോയിന്റേ നേടാനായുള്ളൂ. ഉഗ്യോവ് അപ്പോൾ നാല് ടെക്‌നിക്കൽ പോയിന്റ് നേടി. തുടർന്നും ഉഗ്യോവ് ലീഡ് നിലനിറുത്തി. ടോക്യോയിൽ ഗോദയിൽ നിന്ന് നേടുന്ന ആദ്യ മെഡലാണിത്.
വെങ്കല മെഡൽ പോരാട്ടത്തിൽ സാൻ മരീനോയുടെ മൈലസ് അമീനെയോട് അവസാന സെക്കൻഡുകൾ വരെ ലീഡിൽ നിന്ന ശേഷമാണ് ദീപക്ക് പൂനിയ തോറ്രത്. 4-2നായിരുന്നു സാൻ മരീന താരത്തിന്റെ വിജയം. കുഞ്ഞൻ രാജ്യമായ സാൻ മരീനോയുടെ അക്കൗണ്ടിൽ ഇപ്പോൾ ഒരു വെള്ളിയും രണ്ട് വെങ്കലവുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |