കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മു ഈൻ അലി തങ്ങളെ മാറ്റിയേക്കും. പാർട്ടിയുടെ അനുമതിയില്ലാതെ വാർത്താ സമ്മേളനം നടത്തി എന്ന കുറ്റമാരോപിച്ചായിരിക്കും അച്ചടക്ക നടപടി. തങ്ങളുമായി സംസാരിച്ചശേഷമാകും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടി നേതൃത്വം കൈക്കൊള്ളുന്നത്. ഇതിനായി നാളെ പാണക്കാട്ട് ലീഗ് നേതൃയോഗം നടക്കുന്നുണ്ട്. ഇതിനുശേഷം അച്ചടക്ക നടപടി പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. കുഞ്ഞാലിക്കുട്ടി നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങിയത് അടിയന്തിര നടപടികളുദ്ദേശിച്ചാണെങ്കിലും ഇ ടി മുഹമ്മദ് ബഷീറിന് എത്താനാകാത്ത സാഹചര്യത്തിലാണ് യോഗം നാളത്തേക്ക് മാറ്റിയത്.
മു ഈൻ അലി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് ലീഗിന്‍റെ വിലയിരുത്തൽ. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന്റെ പേരിൽ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് മു ഈൻ അലി ശിഹാബ് തങ്ങൾ ഉന്നയിച്ചത്.
പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന് ,പാർട്ടി പത്രവുമായി ബന്ധപ്പെട്ട കേസ് മാനസിക സംഘർഷം കൂടി അടിച്ചേല്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രിക അഭിഭാഷകൻ കൂടിയായ കേരളാ ലോയേഴ്‌സ് ഫോറം പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷായാണ് വാർത്താസമ്മേളനം വിളിച്ചത്. ലീഗിന്റെ വിശദീകരണമെന്ന നിലയിൽ ആദ്യഘട്ടത്തിൽ അദ്ദേഹമാണ് സംസാരിച്ചത്. പിന്നീട് ചോദ്യങ്ങളുയരാൻ തുടങ്ങിയതോടെയാണ് തനിക്കും ചിലത് പറയാനുണ്ടെന്ന് പറഞ്ഞ്
മു ഈൻ അലി തങ്ങൾ പ്രതികരിച്ചത്. നാല് പതിറ്റാണ്ടായി ചന്ദ്രികയുടേതുൾപ്പെടെ ലീഗ് ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയായിട്ടും പത്രത്തിന്റെ പ്രതിസന്ധിയിൽ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈൻ അലി പറഞ്ഞു. പത്രത്തിന്റെ ഫിനാൻസ് മാനേജരായി ഷമീറിനെ നിയമിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഷമീർ ചന്ദ്രികയിൽ വരുന്നത് പോലും കണ്ടിട്ടില്ല. ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് പത്രത്തെ 12 കോടിയുടെ ബാദ്ധ്യതയിലെത്തിച്ചത്. എന്നാൽ കുഞ്ഞാലിക്കുട്ടിയെ ഭയന്ന് ഷമീറിന്റെ നടപടിയെ ആരും ചോദ്യം ചെയ്തില്ല. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ , കേന്ദ്ര ഏജൻസിയുടെ നോട്ടീസ് നേരിടേണ്ടിവന്ന സംഭവമുണ്ടായിട്ടില്ലെന്നും മുഈൻ അലി പറഞ്ഞു.
വാർത്താ സമ്മേളനത്തിനിടെ റാഫി പുതിയകടവിന്റെ നേതൃത്വത്തിൽ ഏതാനും ലീഗ്പ്രവർത്തകർ മുഈൻ അലിയ്ക്കും മുഹമ്മദ് ഷായ്ക്കും നേരെ ആക്രോശിച്ചെത്തിയെങ്കിലും ഓഫീസിലുള്ളവർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. വാർത്താസമ്മേളനവും അതോടെ അവസാനിപ്പിച്ചു. ലീഗ് ഹൗസിന് മുന്നിൽ വച്ച് മാദ്ധ്യമപ്രവർത്തകർ വീണ്ടും മു ഈൻ അലിയെ കാണാൻ ശ്രമിച്ചെങ്കിലും, ഏതാനും ലീഗ് പ്രവർത്തകർ തടയാനെന്നോണം എത്തിയതോടെ അദ്ദേഹം വേഗം മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |