കണ്ണൂർ: കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിലെ പടിഞ്ഞാറൻ തീരത്തെ ശുദ്ധജല തടാകങ്ങളും കടലിനോടു ചേർന്ന ജലസ്രോതസുകളും കണ്ടൽക്കാടുകളും വൈദ്യശാസ്ത്ര പ്രാധാന്യമുള്ള സൂക്ഷ്മ ജീവികളാൽ സമ്പന്നമെന്ന് പഠന റിപ്പോർട്ട്. കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ജീനോമിക് സയൻസ് ഡിപ്പാർട്ട്‌മെന്റിലെ ഡോ. രഞ്ജിത്ത് കുമാവത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ പിലാത്തറ സ്വദേശി ജംസീൽ മൂപ്പന്റകത്ത്, കാസർകോട് കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡോ. മദൻ ചനോക് ഇംചെൻ, സ്‌പെയിനിലെ അലികാന്റ യൂണിവേഴ്സിറ്റിയിലെ ഡോ. റോസ മാർട്ടിനെസ് എസ്പിനോസ എന്നിവർ അടങ്ങിയ ഗവേഷകരാണ് പഠനം നടത്തിയത്.
ഉയർന്ന ലവണ സാന്ദ്രതയിൽ വളരുന്ന സൂക്ഷ്മാണുക്കളായ ഹാലോഫൈലുകളാൽ സമ്പന്നമാണ് കേരളം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ തീരദേശ ജലസ്രോതസുകളെന്ന് റിപ്പോർട്ടിൽ പറയുന്നു. ശുദ്ധജല സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സമുദ്ര തീരദേശ ആവാസവ്യവസ്ഥകൾ എണ്ണമറ്റ സൂക്ഷ്മാണുക്കളുടെ കലവറയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഉപ്പുപാടങ്ങൾ കേന്ദ്രീകരിച്ചു നടന്നിരുന്ന പഠനങ്ങളിൽ ഇതുമായി ബന്ധപ്പെട്ടു പഠനം നടന്നിരുന്നുവെങ്കിലും തടാകങ്ങൾ, കണ്ടൽക്കാടുകൾ, കടൽത്തീരങ്ങൾ തുടങ്ങിയ മേഖലകളെ കുറിച്ചുള്ള പഠന റിപ്പോർട്ട് ആദ്യത്തേതാണ്. പഠന റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ശാസ്ത്ര ഗവേഷണങ്ങൾ പ്രസിദ്ധീകരിച്ചുവരുന്ന സ്വിറ്റ്സർലൻഡിലെ ബാസൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിയർ റിവ്യൂ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.
വൈദ്യശാസ്ത്രത്തിന് വലിയ പ്രയോജനം
തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കണ്ണൂർ എന്നിവിടങ്ങളിലായി 34 ൽപരം സൂക്ഷ്മാണുക്കളെയും ഗവേഷകർ കണ്ടെത്തി. ഹാലോഫിൽസ് സൂക്ഷ്മാണുക്കൾ ഉത്പാദിപ്പിക്കുന്ന ചുവന്ന പിഗ്‌മെന്റഡ് കരോട്ടിനോയിഡ് സംയുക്തങ്ങൾ അർബുദം, ബാക്ടീരിയൽ അണുബാധ, ഓക്സീകരണം തുടങ്ങിയ ചികിത്സകൾക്ക് ഫലപ്രദമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതുകൊണ്ടപതന്നെ, മെഡിക്കൽ മൂല്യമുള്ള ഖനന സംയുക്തങ്ങളുടെ പുതിയ കണ്ടെത്തലുകൾ വൈദ്യശാസ്ത്ര രംഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് ഗവേഷകനായ ജംസീൽ പറഞ്ഞു. കേരളം, മഹാരാഷ്ട്ര, കർണാടക, ലക്ഷദ്വീപ്, ഗോവ, ഗുജറാത്ത് എന്നിവ ഉൾക്കൊള്ളുന്ന അറേബ്യൻ തീരദേശ ജൈവവ്യവസ്ഥയിലുടനീളമുള്ള 410 സ്ഥലങ്ങളിൽ നിന്നുമാണ് ഉപ്പുവെള്ളത്തിൽ അതിജീവിക്കാൻ കഴിയുന്ന സൂക്ഷ്മാണുക്കളെ ഗവേഷക സംഘം കണ്ടെത്തിയത്.
കേന്ദ്ര സർക്കാരിനു കീഴിലുള്ള സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച് ബോർഡിന്റെ (സെർബ്) ധനസഹായത്തോടെയാണ് ഗവേഷണം നടത്തിയത്. ചികിത്സാ പ്രയോഗങ്ങൾക്കുവേണ്ടി സംയുക്തങ്ങളെ ശുദ്ധീകരിക്കുന്നതിനാണ് ഇപ്പോൾ കൂടുതൽ പഠനം രൂപകൽപ്പന ചെയ്തിരിക്കുന്നത് -ഡോ. രഞ്ജിത്ത് കുമാവത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |