ചെറുപുഴ: കണ്ണുകെട്ടി, കീബോർഡ് തലതിരിച്ചു പിടിച്ച് വായിച്ച് വിസ്മയം തീർക്കുകയാണ് പാടിയോട്ടുചാലിലെ അമല രവീന്ദ്രൻ. ഇത്തരത്തിൽ കീബോർഡ് വായിച്ചതിന് ഇൻഡ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയുടെ അംഗീകാരവും ഈ കൊച്ചു മിടുക്കിയെ തേടിയെത്തി. 2.42 മിനിറ്റ് മലയാളം പാട്ട് പാടിയാണ് അമല ഈ നേട്ടത്തിന് അർഹയായത്. കഴിഞ്ഞ ദിവസമാണ് പുരസ്കാരങ്ങൾ അമലയ്ക്ക് ലഭിച്ചത്.
പാടിയോട്ടുചാലിലെ കെ. രവീന്ദ്രന്റെയും ഷീബയുടെയും രണ്ടാമത്തെ മകളാണ് ചെറുപ്പം മുതലേ സംഗീതവഴിയിലുള്ള ഈ പെൺകുട്ടി. വയക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു സയൻസിൽ ഇത്തവണ തൊണ്ണൂറ് ശതമാനത്തിലേറെ മാർക്ക് വാങ്ങിയാണ് അമല വിജയിച്ചത്. സബ്ബ് ജില്ലാ, ജില്ലാതല മത്സരങ്ങളിൽ നേടിയ സമ്മാനങ്ങൾക്ക് കണക്കില്ല. നിരവധി ടി.വി. പ്രോഗ്രാമുകളിലും അമല പ്രേക്ഷകർക്കായി അത്ഭുതപ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സംഗീതത്തെ സ്നേഹിക്കുന്ന കുടുംബമാണ് അമലയുടേത്. ആശാരിപ്പണി ചെയ്ത് കിട്ടുന്ന തുക മകളുടെ സംഗീതപഠനത്തിന് വേണ്ടി നീക്കിവെയ്ക്കുകയാണ് അച്ഛൻ രവീന്ദ്രൻ. വിഷ്ണുവാണ് അമലയുടെ സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |