വടക്കാഞ്ചേരി: തൃശൂർ പുത്തൻപള്ളിക്ക് സമീപമുള്ള വെള്ളേപ്പങ്ങാടിയിൽ സ്ത്രീകൾ വെള്ളേപ്പം ചുട്ടെടുക്കുന്നത് ശിൽപ്പങ്ങളായി ഇനി ചെറുതുരുത്തിയിലെ ആർട്ട് വാളുകളിൽ കാണാം. പാലക്കാട് ജില്ലയിൽ നിന്നും സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലേക്ക് പ്രവേശിക്കുന്ന കൊച്ചിൻ പാലത്തിന് സമീപം നിർമ്മിക്കുന്ന ആർട്ട് വാളുകളിലൊന്നിലാണ് ഈ ശിൽപ്പം ഒരുങ്ങുന്നത്.
ചട്ടയും മുണ്ടുമുടുത്ത് വെള്ളേപ്പം ചുടുന്ന ക്രിസ്ത്യൻ സ്ത്രീകളാണ് ശിൽപ്പത്തിലുള്ളത്. കൊച്ചിൻ പാലത്തിന് സമീപം റോഡിന്റെ ഇരുവശങ്ങളിലുമായി നാല് കൾച്ചറൽ വാളുകളാണ് നിർമ്മിക്കുന്നത്. 20 അടി ഉയരത്തിലും ആറടി വീതിയിലുമുള്ള നാല് വാളുകളിലായി കേരള കലാമണ്ഡലം കൂത്തമ്പലം, കഥകളി, വടക്കുന്നാഥ ക്ഷേത്രം, തൃശൂർ പൂരം, മുസരിസ് തുറമുഖം, ചേരമാൻ പള്ളി, ചീനവല എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. തൃശൂരിന്റെ കലാ സാംസ്‌കാരിക പൈതൃകങ്ങളാണ് വാളുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തും വള്ളത്തോൾ നഗർ പഞ്ചായത്തും സംയുക്തമായാണ് കൾച്ചറൽ വാളുകൾ നിർമ്മിക്കുന്നത്. കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ചേരാസ് ഇന്ത്യയിലെ രവിദാസും മറ്റ് കലാകാരന്മാരും ചേർന്നാണ് ശിൽപ്പങ്ങൾ ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |