ന്യൂഡൽഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന് മുൻ ഡി.ജി.പി ലോക് നാഥ് ബെഹറ തുറന്നുപറഞ്ഞശേഷവും, ഐസിസ് റിക്രൂട്ട്മെന്റിനോട് കണ്ണടച്ച് കേരളം. എൻ.ഐ.എ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തവർ കേരളത്തിൽ നിന്നടക്കം റിക്രൂട്ട്മെന്റിന് ശ്രമിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഇവർ ഐസിസ് റിക്രൂട്ട്മെന്റിന് ശ്രമിച്ചത്.
ഐസിസ് ഇന്ത്യൻ ഘടകം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായ നാലുപേരും കേരളത്തിൽ പലതവണ എത്തിയിരുന്നതായാണ് എൻ.ഐ.എ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇവരെ ഡൽഹിയിൽ എൻ.ഐ.എ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ മലയാളി അബു യഹിയയാണ് റിക്രൂട്ട്മെന്റ് തലവൻ. 2016ൽ കാസർകോട്ടു നിന്ന് സിറിയയിലേക്ക് പോയ അജ്മലയുടെ മാതൃസഹോദരനും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. കേരളത്തിലും കർണാടകത്തിലും ഐസിസ് റിക്രൂട്ടിംഗ് സജീവമാണെന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.
ഡോക്ടർമാരും എൻജിനിയർമാരും ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളെ വശത്താക്കാനാണ് ഐസിസ് ശ്രമിക്കുന്നതെന്നും കേന്ദ്ര ഇന്റലിജൻസുമായി ചേർന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ലീപ്പർ സെല്ലുകൾ കണ്ടെത്തുമെന്നുമാണ് ബെഹറ പറഞ്ഞത്. എന്നാൽ പിന്നീട് സൈബർ പട്രോളിംഗ് പോലും കാര്യക്ഷമമല്ലാതായി. സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾ നിർജ്ജീവമാണ്. സ്വകാര്യ ഹാക്കർമാരുടെയടക്കം സേവനം ഉപയോഗപ്പെടുത്തുന്ന സൈബർഡോം, കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രമാണ് സജീവം.
ഐ.ബി, എൻ.ഐ.എ, റാ എന്നീ കേന്ദ്ര ഏജൻസികളും ബംഗളുരു, ഡൽഹി പൊലീസുമാണ് സൈബർ പട്രോളിംഗിലൂടെ കേരളത്തിലെ ഭീകരസാന്നിദ്ധ്യം കണ്ടെത്തുന്നത്. മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ എന്നിവയ്ക്കെല്ലാം കേരള ബന്ധമുണ്ടെന്നാണ് സൂചന. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും പേരിന് മാത്രമാണ്. എൻ.ഐ.എയും ഐ.ബിയുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും സൈബർ പട്രോളും നടത്തുന്നത്. എൻ.ഐ.എയ്ക്ക് ശക്തമായ സൈബർ ഫോറൻസിക് വിഭാഗവുമുണ്ട്. ഐബിയുടെ 'ഓപ്പറേഷൻ ചക്രവ്യൂഹ' സൈബർ നിരീക്ഷണത്തിലാണ് ഐസിസ് സ്ലീപ്പർസെല്ലുകളെ കണ്ടെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |