ന്യൂഡൽഹി : ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതിന് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ട്രൈബ്യൂണലുകൾ ആവശ്യമില്ലെന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെ നയം അനുവദിക്കാനാകില്ലെന്നും അടിയന്തരമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥരെ നേരിട്ട് കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണയും ജസ്റ്റിസ് സൂര്യകാന്തും ഉൾപ്പെട്ട ബെഞ്ച് കേന്ദ്രത്തിനും മുന്നറിയിപ്പ് നൽകി. ഒഴിവുകൾ നികത്താത്തിന് പിന്നിൽ ലോബികൾ ഉണ്ടെന്ന് സംശയിക്കുന്നതായി നിരീക്ഷിച്ച ബെഞ്ച് ട്രൈബ്യൂണലുകൾ പൂട്ടണോ വേണ്ടയോ എന്ന് കൃത്യമായി ഉത്തരം നൽകണമെന്നും വ്യക്തമാക്കി.
ട്രൈബ്യൂണലുകളിലെ ഒഴിവുകളുടെ എണ്ണം ചീഫ് ജസ്റ്റിസ് വായിച്ചു. 20 പ്രിസൈഡിംഗ് ഓഫീസർമാർ,110 ജുഡീഷ്യൽ അംഗങ്ങൾ,111 ടെക്നിക്കൽ അംഗങ്ങൾ എന്നിങ്ങനെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഒഴിവുകൾ ഇപ്രകാരം
ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ - 2019 മുതൽ 15 ഇടങ്ങളിൽ അദ്ധ്യക്ഷനും പ്രിസൈഡിംഗ് ഓഫീസറും ഇല്ല
ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ - പ്രസിഡന്റില്ല, 9 ജുഡിഷ്യൽ ഓഫീസർമാരും 14 ടെക്നിക്കൽ മെംബർമാരും ഇല്ല
സായുധ സേന ട്രൈബ്യൂണൽ - 13 ജുഡിഷ്യൽ ഓഫീസർമാരുടെ ഒഴിവുകൾ
ദേശീയ ഹരിത ട്രൈബ്യൂണൽ -14 ജുഡിഷ്യൽ,16 ടെക്നിക്കൽ ഒഴിവുകൾ
റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ -20 ജുഡിഷ്യൽ, 5 ടെക്നിക്കൽ ഒഴിവുകൾ
സെൻട്രൽ എക്സൈസ് & ടാക്സ് അപ്പലന്റ് - വിവിധ തസ്തികകളിലായി 16 ഒഴിവുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |