തിരുവനന്തപുരം: കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകുന്നതിന് വാക്സിനേഷനോ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ വേണമെന്നതടക്കം ജനങ്ങളെ വലയ്ക്കുന്ന പുതിയ നിയന്ത്രണങ്ങൾ തിരുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കെ.ബാബുവാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, ആരോഗ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി മറുപടി നൽകണമെന്ന ആവശ്യത്തിനും അദ്ദേഹം വഴങ്ങിയില്ല. പുതിയ നിയന്ത്രണങ്ങൾ സ്ഥിതിഗതികൾ പഠിച്ചാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വിശദീകരിച്ചു. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് നടപടി സ്വാഭാവികമാണ്. കേരളത്തിൽ മൂന്നാം തരംഗത്തിനുള്ള സാദ്ധ്യതയാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം തരംഗം അവസാനിച്ചിട്ടുമില്ല. കുറച്ചു ദിവസങ്ങൾക്കുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയോ അതിന് മുകളിലോ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗം രൂക്ഷമാകും. ഇപ്പോഴും പകുതിയോളം പേർക്ക് രോഗവ്യാപനത്തിനുള്ള സാദ്ധ്യതയാണ് സീറോ സർവലൻസ് സർവേ പറയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുറത്തിറങ്ങാൻ 500 രൂപ മുടക്കി ആർ.ടി.പി.സി.ആർ.എടുക്കണമെന്ന സർക്കാർ ഉത്തരവ് തിരുത്തിയില്ലെങ്കിൽ സംസ്ഥാനത്ത് പൊലീസ് ഭീകരതയാണുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാർ ക്വാട്ട നിശ്ചയിച്ചതിനെ തുടർന്നു പൊലീസ് ജനങ്ങൾക്കുമേൽ വ്യാപകമായി പെറ്റി അടിച്ചേൽപ്പിക്കുകയാണ്. പെൺകുട്ടികളെ അസഭ്യം പറയുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന പൊലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുന്നു. പകുതിയിൽ താഴെ ജനങ്ങൾ മാത്രമാണ് വാക്സിനെടുത്തിട്ടുള്ളത്. ഇങ്ങനെയായാൽ കച്ചവടവും പണി സ്ഥലങ്ങളും പ്രതിസന്ധിയിലാവുമെന്നും സതീശൻ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് 5 മിനിറ്റ്;
ശ്രദ്ധ ക്ഷണിക്കലിന് 10 മിനിറ്റ്
തിരുവനന്തപുരം:നിയമസഭയിൽ ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകുന്നയാളിന് സംസാരിക്കാൻ പത്ത് മിനിട്ടും, ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കാൻ മൂന്ന് മിനിറ്റും നൽകുന്നതാണ് പതിവ്. എന്നാൽ, ഇന്നലെ സംഭവിച്ചത് നേരേ തിരിച്ചും.
പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിപക്ഷത്തു നിന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ കെ.ബാബു സംസാരിച്ചുകൊണ്ടിരിക്കെ, അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ മൈക്ക് ഒാഫ് ചെയ്തു. തൊട്ടുപിന്നാലെ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ച ഭരണപക്ഷത്തെ കെ.ബി.ഗണേശ്കുമാർ പത്ത് മിനിട്ടും സംസാരിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കി. വെള്ളിയാഴ്ച സഭ നേരത്തേ പിരിയുന്നതിനാലാണ് സമയനിയന്ത്രണം കർശനമാക്കുന്നതെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.
കൊവിഡ് നിയന്ത്രണങ്ങളുടെ പ്രശ്നം പലതവണ സഭയിൽ വന്നതാണെന്നും, വീണ്ടും അതേ വിഷയത്തിൽ നോട്ടീസ് അനുവദിച്ചത് പ്രത്യേക പരിഗണനയിലാണെന്നും സ്പീക്കർ പറഞ്ഞു.
കൊവിഡ് നിയന്ത്രണത്തിന് ബുധനാഴ്ച ഇറങ്ങിയ ഉത്തരവാണ് അടിയന്തര പ്രമേയ നോട്ടീസിന്
ആധാരമെന്നും, ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ വരുന്നത് ആദ്യമാണെന്നും പ്രതിപക്ഷ കക്ഷി നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |