കോഴിക്കോട്: മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈൻ അലി തങ്ങൾ പരസ്യമായി രംഗത്തുവന്നതോടെ, പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾക്ക് ആക്കം കൂടി. കഴിഞ്ഞ പ്രവർത്തകസമിതി യോഗത്തിൽ ഉയർന്ന മുറുമുറുപ്പ് ഇനി കടന്നാക്രമണത്തിന്റേതായേക്കും. ഇന്ന് ചേരുന്ന നേതൃയോഗത്തിൽ ഇത് പ്രകടമാവുമെന്നാണ് സൂചന.
കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി കഴിഞ്ഞ ദിവസം ലീഗ് ഹൗസിലെ വാർത്താസമ്മേളനത്തിൽ 'മുൻപിൻ" നോക്കാതെ പറഞ്ഞതിന്റെ അച്ചടക്ക പ്രശ്നമായിരിക്കും ഇന്നത്തെ യോഗത്തിലെ മുഖ്യ അജൻഡ. പരസ്യപ്രസ്താവനയുടെ പേരിൽ നടപടിയുണ്ടാവുമെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം സൂചിപ്പിച്ചതുമാണ്. പക്ഷേ, മറുപക്ഷം ആക്രമണതന്ത്രത്തിന് മൂർച്ച കൂട്ടാനുള്ള ഒരുക്കത്തിലാണ്. കുഞ്ഞാലിക്കുട്ടിയുടെ 'ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം" പൊളിക്കാനാണ് നീക്കം.
'ചന്ദ്രിക" അക്കൗണ്ടിന്റെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടീസ് വന്നതിന് ഉത്തരവാദി കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈൻ അലി വിമർശനം.
ഇ.ഡി നോട്ടീസയച്ച വിഷയത്തിൽ കെ.ടി.ജലീൽ നിയമസഭയിൽ ആരോപണമുയർത്തിയപ്പോൾ, ശക്തമായ ഭാഷയിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ജലീൽ - കുഞ്ഞാലിക്കുട്ടി പോരിന്റെ മറ്റൊരു രൂപമായാണ് ഈ വിവാദം വിലയിരുത്തപ്പെട്ടതെങ്കിലും, മുഈൻ അലി കൂടി പങ്ക് ചേർന്നതോടെ വിഷയം മറ്റൊരു തലത്തിലെത്തി.
പുതിയ രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. ഐ.എൻ.എല്ലിലെ തമ്മിലടിയുടെ ക്ഷീണം മാറ്റാനുള്ള പോംവഴിയായും സി.പി.എം നേതൃത്വം ഇതിനെ കാണുന്നു.ഭിന്നതയ്ക്ക് തീവ്രത കൂടുമ്പോൾ ലീഗിൽ നിന്ന് പരമാവധി അണികളെ അടർത്തി മാറ്റാനാവുമെന്ന് കണക്കു കൂട്ടുകയാണ് ഐ.എൻ.എൽ ഔദ്യോഗിക വിഭാഗം.
മുഈൻ അലിക്കതിരെ ലീഗിൽ കരു നീക്കം
മലപ്പുറം: കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനമുയർത്തിയ മുഈൻ അലി തങ്ങളെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ കരുനീക്കം ശക്തം. ഗുരുതര ആരോപണങ്ങളുയർത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതും, അനുമതിയില്ലാതെ ലീഗ് ഹൗസിൽ വാർത്താസമ്മേളനം നടത്തിയതും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ നീക്കം.
കോഴിക്കോട്ട് ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും മുഈൻ അലിയുടെ പിതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അഭിപ്രായം തേടിയാവും നടപടി. അതേസമയം, പാണക്കാട് കുടുംബാംഗത്തിനെതിരായ നടപടി തെറ്റായ സന്ദേശമേകുമോയെന്നും ,അഴിമതിക്കെതിരെ സംസാരിച്ചതിന് പുറത്താക്കിയെന്ന് എതിരാളികൾ പ്രചരിപ്പിക്കുമോയെന്നുമുള്ള ഭയം നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ, താക്കീതോടെ വിവാദം അവസാനിപ്പിക്കണമെന്ന അഭിപ്രായമാണ് ഒരുവിഭാഗം നേതാക്കൾക്ക്.
എന്നാൽ ,ചന്ദ്രിക വിഷയത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനം പാർട്ടി എതിരാളികൾ ആയുധമാക്കിയതോടെ, നടപടി വേണമെന്ന് ഒരു വിഭാഗം ശഠിക്കുന്നു. പരസ്യപ്രസ്താവന കർശനമായി വിലക്കിയ ഹൈദരലി തങ്ങൾ മകനെതിരെ എന്ത് നടപടിയെടുക്കുമെന്നതും ഉറ്റുനോക്കുന്നുണ്ട്. തങ്ങൾ കുടുംബാംഗം ലീഗ് ഹൗസിൽവച്ച് പരസ്യമായി അപമാനിക്കപ്പെട്ടതിൽ പാണക്കാട് കുടുംബാംഗങ്ങൾക്ക് അമർഷമുണ്ടെങ്കിലും, മുഈൻ അലിയുടെ തുറന്നുപറച്ചിൽ അതിരു കടന്നെന്ന വിലയിരുത്തൽ കുഞ്ഞാലിക്കുട്ടിക്ക് തുണയാണ്.
ലീഗ് കുഞ്ഞാലിക്കുട്ടിയിലേക്ക് ചുരുങ്ങിയെന്ന മുഈൻ അലിയുടെ വിമർശനം നേതൃത്വത്തിന് തള്ളിക്കളയാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ ലീഗ് ഹൗസിൽ ചേർന്ന ഭാരവാഹി യോഗത്തിൽ, കെ.എം.ഷാജി അടക്കമുള്ള നേതാക്കൾ നേതൃത്വത്തിലും സംഘടനാശൈലിയിലും മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതു ഗൗനിക്കാതെ മുഈൻ അലിക്കെതിരെ മാത്രം നടപടിയെടുക്കുക നേതൃത്വത്തിന് പ്രയാസകരമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |