കടമ്പനാട് : ജില്ലയിലെ ഏഴു വില്ലേജ് ഒാഫീസുകളിൽ വില്ലേജ് ഒാഫീസർമാരില്ല. രണ്ട് മാസത്തിലധികമായി ഓഫീസർമാരുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. അടൂർ താലൂക്കിൽ കടമ്പനാട്, കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി, ഇലന്തൂർ, നാരങ്ങാനം, കോന്നി താലൂക്കിൽ കോന്നി , റാന്നി താലൂക്കിൽ അത്തിക്കയം, തിരുവല്ല താലൂക്കിൽ കടപ്ര എന്നീ വില്ലേജുകളിലാണ് ഓഫീസർമാരില്ലാത്തത്.
നിലവിലുണ്ടായിരുന്ന ഓഫീസർമാർ പ്രെമോഷൻ കിട്ടി പോയതാണ് കസേരകൾ ഒഴിയാൻ കാരണം. ട്രാൻസ്ഫർ ആൻഡ് പോസ്റ്റിംഗ് നടത്തുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ സാങ്കേതിക തകരാറിലായതാണ് വില്ലേജോഫീസർമാരുടെ നിയമനം വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എസ്.എസ്.എൽ.സി , പ്ലസ്ടു ഫലങ്ങൾ വന്നതോടെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ചേരാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾ, ജനങ്ങൾക്ക് ആവശ്യമായ മറ്റുസർട്ടിഫിക്കറ്റുകൾ എന്നിവ വില്ലേജ് ഒാഫീസുകളിൽ നിന്ന് ലഭിക്കാൻ കാലതാമസം നേരിടുകയാണ്. തൊട്ടടുത്തുള്ള വില്ലേജിലെ ഒാഫീസർക്ക് അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ലായെന്ന് ആക്ഷേപമുണ്ട്. ഒാഫീസിലെ ജീവനക്കാരും പൊതുജനങ്ങളും തമ്മിൽ വാക്കേറ്റവും പതിവാണ്. 17 വാർഡുകളുള്ള കടമ്പനാട് വില്ലേജിൽ സർട്ടിഫിക്കറ്റിന് കാലതാമസം നേരിടുന്നത് കാരണം വില്ലേജ് ഒാഫീസിന് മുന്നിൽ ധർണ്ണയും പ്രതിഷേധ പരിപാടികളും നടന്നു.
ഓഫീസർമാരില്ലാത്ത വില്ലേജുകൾ
1.കടമ്പനാട്, 2.മല്ലപ്പുഴശ്ശേരി, 3.ഇലന്തൂർ, 4.നാരങ്ങാനം, 5. കോന്നി , 6. അത്തിക്കയം, 7. കടപ്ര
എത്രയും വേഗം വില്ലേജ് ഒാഫീസർമാരെ നിയമിച്ച് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കണം.
പഴകുളം മധു,
കെ.പി.സി.സി ജനറൽ സെകട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |